‘ദിവ്യയെ ഒളിപ്പിച്ചത് എം വി ഗോവിന്ദൻ; പോലീസിന്റെ അനാസ്ഥ കൂടുതൽ വ്യക്തമായി’; കെ സുരേന്ദ്രൻ

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ‌ പിപി ദിവ്യയുടെ ജാമ്യാപേക്ഷ നിഷേധിച്ചതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പോലീസിന്റെ അനാസ്ഥ കൂടുതൽ വ്യക്തമായെന്ന് സുരേന്ദ്രൻ പറഞ്ഞു. ആഭ്യന്തര വകുപ്പ് അറിയാതെ ഇത്ര ദിവസം ഒളവിൽ കഴിയാൻ സാധിക്കില്ല. സഹായിക്കുന്നത് സിപിഐഎം സംസ്ഥാന നേതൃത്വമാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.

ദിവ്യയെ ഇത്രയും ദിവസം ഒളിപ്പിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പി പി ദിവ്യയെ അറസ്റ്റ് ചെയ്യാനുള്ള എല്ലാ അവസരവും ഉണ്ടായിരുന്നു. സംരക്ഷിക്കാനുള്ള എല്ലാ സൗകര്യവും ഒരുക്കി കൊടുത്തത് സിപിഎം നേതൃത്വം പോലീസും. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് എം.വി ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

നിയമസഹായം ദിവ്യ യ്ക്ക് നൽകിയതാരെന്ന് അന്വേഷിക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന നേതൃത്വം ദിവ്യയ്ക്ക് ഒപ്പം നിന്നുവെന്നും മുഖ്യമന്ത്രി പച്ചക്കള്ളം പറഞ്ഞുവെന്നും അ‍ദ്ദേഹം കുറ്റപ്പെടുത്തി. നിയമസഹായം നൽകിയതിന് കണ്ണൂരിലെ പാർട്ടി നേതൃത്വം മറുപടി പറയണമെന്ന് സുരേന്ദ്രൻ പറഞ്ഞു. ദിവ്യയുടെ ഇടപാടുകളിൽ പരോക്ഷമായും പ്രത്യക്ഷമായും എംവി ഗോവിന്ദന് പങ്കുണ്ടെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.

സിപിഎം പറയുന്നതിനനുസരിച്ച് ഹാജരാകുന്ന വക്കീൽ എങ്ങനെ ദിവ്യയ്ക്ക് വേണ്ടി ഹാജരായി എന്ന് കെ സുരേന്ദ്രൻ ചോദിച്ചു. നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചാൽ എല്ലാ സഹായവും ബിജെപി ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇനിയും പിപി ദിവ്യയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ മുഖ്യമന്ത്രി ആ കസേരയിൽ ഇരിക്കുന്നത് എന്തിനെന്ന് കെ. സുരേന്ദ്രൻ ചോദിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*