സുഗന്ധഗിരി വനഭൂമിയിൽ നിന്ന് മരം മുറിച്ച് കടത്തിയ കേസിൽ കൽപ്പറ്റ റേഞ്ച് ഓഫിസർക്ക് സസ്പെൻഷൻ

കോഴിക്കോട്: വയനാട് സുഗന്ധഗിരി വനഭൂമിയിൽ നിന്ന് മരം മുറിച്ച് കടത്തിയ സംഭവത്തിൽ കൽപ്പറ്റ റേഞ്ച് ഓഫിസർക്ക് സസ്പെൻഷൻ. റേഞ്ച് ഓഫിസർ കെ. നീതുവിനെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഗുരുതരമായ കൃത്യ വിലോപം ചൂണ്ടിക്കാട്ടിയാണ് ഭരണവിഭാഗം എപിസിസിഎഫ് പ്രമോദ് ജി. കൃഷ്ണൻ നടപടി സ്വീകരിച്ചിരിക്കുന്നത്.

സംഭവത്തിൽ ഡിഎഫ്ഒ ഷജ്ന കരീമിനോട് വിശദീകരണം തേടിയിട്ടുണ്ട്. കേസിൽ മറ്റ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കാൻ ഉത്തരമേഖലാ സിസിഎഫിനെ ചുമതലപ്പെടുത്തി. ഡിവിഷണൽ ഫോറസ്റ്റ് ഓഫിസറും 2 റേഞ്ച് ഓഫിസർമാരും ഉൾപ്പെടെ 18 ഉദ്യോഗസ്ഥർ കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇവർക്കെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശിച്ചിരുന്നു.

സുഗന്ധഗിരി വനഭൂമിയിൽ നിന്ന് 126 മരങ്ങളാണ് മുറിച്ചു കടത്തിയത്. പ്രതികളിൽ നിന്ന് ഫോറസ്റ്റ് വാച്ചർ ആർ. ജോൺസൺ 52,000 രൂപ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും മുറിക്കേണ്ട മരങ്ങൾ കരാറുകാരന് കാണിച്ചു കൊടുത്തുവെന്നും റിപ്പോർട്ടിലുണ്ട്.

സംഭവത്തിൽ കൽപ്പറ്റ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.കെ. ചന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സജി പ്രസാദ്, എം.കെ.വിനോദ് കുമാർ , വാച്ചർമാരായ ജോൺസൺ, ബാലൻ എന്നിവർ സസ്പെൻഷനിലാണ്.

Be the first to comment

Leave a Reply

Your email address will not be published.


*