കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി വിഷയം; ക്രൈസ്തവസ്ഥാപനങ്ങളെ ആക്രമിക്കുന്നത് നാളെയുടെ നാശമെന്ന് സീറോ മലബാര്‍ സഭ

കേരളത്തിലെ പ്രമുഖ കലാലയമായ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ സമീപകാലത്തുണ്ടായ സംഭവങ്ങള്‍ പൊതുസമൂഹത്തിന് ക്രിയാത്മകമായ സന്ദേശമല്ല നല്‍കുന്നതെന്ന് സീറോമലബാര്‍ സിനഡ്. കലാലയങ്ങളില്‍ അച്ചടക്കവും ധാര്‍മികതയും നിലനില്‍ക്കണമെന്നു നിര്‍ബന്ധം പിടിക്കുന്നത് മഹാപരാധമാണെന്ന നിലയില്‍ മാധ്യമചര്‍ച്ചകള്‍ പുരോഗമിക്കുന്നത് ഒരിക്കലും ഇളം തലമുറയുടെ പരിശീലനത്തിന് സഹായിക്കില്ല. ഏവര്‍ക്കും ദുഃഖകരമായ ആത്മഹത്യകളെ ചില തത്പരകക്ഷികള്‍ വര്‍ഗ്ഗീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ആശങ്കയോടെയാണ് ക്രൈസ്തവസമൂഹം നോക്കികാണുന്നത്.

ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളുമെല്ലാം മികച്ച സേവന നിലവാരം പുലര്‍ത്തുന്നവയും കേരളത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും കാരണമായിട്ടുള്ളവയുമാണ്. അവയെ ദുര്‍ബലപ്പെടുത്തുന്നതിലൂടെ ക്രൈസ്തവ വിരോധം സാധിതമാക്കുക മാത്രമല്ല കേരളത്തിലെ യുവജനങ്ങളുടെ ഭാവി ഇല്ലാതാക്കി ഇവിടെ അരാജകത്വം വിതയ്ക്കാനും വര്‍ഗ്ഗീയതയുടെ വിളവെടുപ്പ് നടത്താനും കൂടിയാണ് ഛിദ്രശക്തികള്‍ ശ്രമിക്കുന്നത്. അമല്‍ ജ്യോതി കോളേജിലുണ്ടായ പ്രതിഷേധങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയ-വര്‍ഗ്ഗീയ താല്പര്യങ്ങള്‍ പൊതുസമൂഹം തിരിച്ചറിഞ്ഞുവെന്നതും യുവജനങ്ങളുള്‍പ്പെടെ ശക്തമായ പ്രതികരണങ്ങള്‍ക്കു തയ്യാറായി എന്നതും പ്രതീക്ഷാനിര്‍ഭരമാണ്. എന്നാല്‍ ഇത്തരം പ്രതിരോധ ശ്രമങ്ങളെപ്പോലും വര്‍ഗ്ഗീയവത്കരിക്കാനാണ് പ്രതിലോമശക്തികള്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

വിനാശം വിതയ്ക്കുന്ന രാഷ്ട്രീയ-വര്‍ഗ്ഗീയ കൂട്ടുകെട്ടുകളെ സിനഡ് ശക്തമായി അപലപിച്ചു. കേരള സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം വ്യതിയാനങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്ന് ജാതിമതഭേദമന്യേ ഏവരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. ഉന്നതനിലവാരം പുലര്‍ത്തുന്ന ക്രൈസ്തവസ്ഥാപനങ്ങളെ വളഞ്ഞിട്ടാക്രമിക്കുമ്പോള്‍ ഇന്നിന്റെ മാത്രമല്ല നാളെയുടെയും നാശമാണ് ക്ഷണിച്ചു വരുത്തുന്നതെന്ന് പൊതുസമൂഹം തിരിച്ചറിയണം. ക്രൈസ്തവന്റെ ക്ഷമയെ ഒരു ദൗര്‍ബല്യമായി കരുതി മനുഷ്യത്വരഹിതവും ഭരണഘടനയോടുള്ള വെല്ലുവിളിയുമാണ് നടക്കുന്നതെന്ന് സിനഡ് വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*