കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തര്‍ക്കത്തില്‍ ഡല്‍ഹിയില്‍ ഹൈക്കമാന്റിനെ സന്ദര്‍ശിക്കുന്നത് ഒഴിവാക്കി കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍. മുമ്പ് സിദ്ധരാമ്മയ്യക്കൊപ്പം ശിവകുമാറും എഐസിസിയെ സന്ദർശിക്കുമെന്നായിരുന്നു വാർത്തകൾ. ആരോഗ്യ പ്രശ്‌നം ചൂണ്ടികാണിച്ചാണ് ഇപ്പോൾ പിന്മാറ്റം.ഈ വിഷയം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്ക് ആമാശയത്തില്‍ അണുബാധയുണ്ടെന്നും ഇന്ന് ഡല്‍ഹിയിലേയ്ക്ക് പോകാന്‍ സാധിക്കില്ലെന്നും ശിവകുമാർ അറിയിച്ചു. കോൺഗ്രസിൽ 135 എംഎൽഎമാരുണ്ട്.തനിക്ക് സ്വന്തമായി എൽഎമാരില്ല. തീരുമാനം പാർട്ടി ഹൈക്കമാൻഡിന് വിട്ട് കൊടുത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
I've a stomach infection and will not be travelling to Delhi today, says Karnataka Congress President DK Shivakumar.
There are 135 Congress MLAs. I don't have any MLAs. I've left the decision to the party high command, he adds. pic.twitter.com/xMNVUZ2sHS
— ANI (@ANI) May 15, 2023
കർണാടകയിലെ ചരിത്ര വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദത്തെ ചൊല്ലി സിദ്ധരാമയ്യയ്ക്കും ഡി കെ ശിവകുമാറിനും ഇടയിൽ തർക്കം ഉടലെടുക്കുകയായിരുന്നു.ഡി കെ ശിവകുമാറിനായി അനുയായികൾ തെരുവിൽ പ്രകടനം നടത്തുന്ന സാഹചര്യംപോലുമുണ്ടായി. തുടർന്ന് ഇരുവരോടും ഡൽഹിയിലേക്ക് എത്താൻ ഹൈക്കമാൻഡ് നിർദേശിക്കുകയായിരുന്നു. ആരോഗ്യകാരണം പറഞ്ഞ് യാത്ര റദ്ദാക്കിയ ശിവകുമാർ സിദ്ധരാമയ്യയുമായുള്ള ഭിന്നത പരസ്യമാക്കി മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു.
“മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും. ഞാനെന്ന ഒരാളും മനോബലവും മതി ഭൂരിപക്ഷത്തിന്. പിന്തുണയ്ക്കുന്ന എം എൽ എമാരുടെ എണ്ണം എടുക്കാൻ പോയിട്ടില്ല, എന്റെ നേതൃത്വത്തിലുള്ള പി സി സിയാണ് 135 എംഎൽഎമാരുടെയും ജയം ഉറപ്പാക്കിയത്. സോണിയ ഗാന്ധി ഏൽപ്പിച്ച ദൗത്യം ഭംഗിയായി ഞാൻ നിർവഹിച്ചിട്ടുണ്ടെന്നുമായിരുന്നു ശിവകുമാർ പറഞ്ഞത്. എന്നാൽ ഡൽഹി യാത്ര റദ്ദാക്കിയ ശിവകുമാറിനെ അനുനയിപ്പിക്കാൻ എന്ത് തന്ത്രമാകും കോൺഗ്രസ് ഹൈക്കമാൻഡ് പ്രയോഗിക്കുക എന്ന കാര്യം കാത്തിരുന്ന് കാണണം.
Be the first to comment