കര്‍ണാടക മുഖ്യമന്ത്രി തീരുമാനം വൈകും; ഖാര്‍ഗെയെ ചുമതലപ്പെടുത്തി കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം

കര്‍ണാടക മുഖ്യമന്ത്രി ആരാകുമെന്ന തീരുമാനം വീണ്ടും വൈകാന്‍ സാധ്യത. പുതിയ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗയെ ചുമതലപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം പ്രമേയം പാസ്സാക്കി. ‘പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷന് അധികാരമുണ്ടെന്ന് നിയമസഭാ കക്ഷിയോഗം ഏകകണ്ഠമായി തീരുമാനിക്കുന്നു’.

റിപ്പോര്‍ട്ട് ഹൈക്കമാന്റിന് കൈമാറുമെന്നും അന്തിമ തീരുമാനം ഹൈക്കമാന്റ് എടുക്കുമെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ മാധ്യമങ്ങളോട് വ്യക്തമാക്കി. കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും മുഖ്യമന്ത്രി പദവി ആവശ്യത്തില്‍ നിലയുറപ്പിച്ചതോടെയാണ് തീരുമാനം വൈകുന്നത്. 

യോഗം നടന്ന ബംഗളൂരു ഹോട്ടലിന് മുന്നില്‍ ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും അനുനായികള്‍ മുദ്രാവാക്യം മുഴക്കി. അതേസമയം ഇരുവിഭാഗങ്ങള്‍ക്കും എംഎല്‍എമാര്‍ക്കിടയില്‍ ഏകദേശം ഒരേ പോലെയാണ് പിന്തുണ ലഭിക്കുന്നത്. ഏതായാലും പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് വ്യാഴാഴ്ച നടക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

Be the first to comment

Leave a Reply

Your email address will not be published.


*