
കൊച്ചി: സ്വവര്‍ഗാനുരാഗം പ്രമേയമായ ‘കാതല്‍ ദ കോര്‍’ സിനിമയ്ക്ക് മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം നല്‍കിയതിനെതിരെ കെസിബിസി രംഗത്ത്. ഇതിലൂടെ സര്‍ക്കാര്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്താണെന്ന് വ്യക്തമാക്കണമെന്ന് കെസിബിസി ജാഗ്രതാ സമിതി ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. കാതല്‍ ദ കോര്‍ ഒരു പ്രൊപ്പഗണ്ട സിനിമയാണെന്നും അവാര്‍ഡ് യാദൃച്ഛികമായിരിക്കാന്‍ ഇടയില്ലെന്നും കെസിബിസി പറയുന്നു.
പുറത്തിറങ്ങിയതുമുതല്‍ വിമര്‍ശനങ്ങള്‍ നേരിട്ട ചിത്രമാണ് കാതല്‍ ദ കോര്‍. ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ കലാലയങ്ങളില്‍ വഴിവിട്ടതും, പ്രകൃതിവിരുദ്ധവുമായ ലൈംഗിക ആശയപ്രചാരണങ്ങള്‍ നടന്നുവരുന്ന ഈ കാലഘട്ടത്തില്‍ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നു എന്ന ആശയം സിനിമ മുന്നോട്ടുവച്ചിരിക്കുന്നതും ഇപ്പോള്‍ അവാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നതും യാദൃച്ഛികമായിരിക്കാനിടയില്ലെന്ന് കെസിബിസി വാദിക്കുന്നു.
കെസിബിസി ജാഗ്രതാ കമ്മീഷന്‍ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-
മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചതിനാൽ “കാതലിന്റെ” പ്രമേയം സ്വീകാര്യമാകുമോ?
“പരമ്പരാഗത മാനുഷിക ബന്ധങ്ങൾക്ക് അതീതമായി, മാറുന്ന സാമൂഹിക യാഥാർഥ്യങ്ങളെ അതിസൂക്ഷ്മമായും അതിപ്രധാനമായും അവതരിപ്പിച്ചുകൊണ്ട് വൈവിധ്യങ്ങളെ സ്വീകരിക്കാനും ഉൾക്കൊള്ളാനും പ്രേരിപ്പിക്കുന്ന പ്രമേയത്തിന്റെ ശക്തമായ ആവിഷ്കാരം.” മമ്മൂട്ടി കമ്പനി നിർമ്മിച്ച് ജിയോ ബേബി സംവിധാനം ചെയ്‌ത് മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘കാതൽ ദ കോർ’ എന്ന ചലച്ചിത്രത്തിന് സംസ്ഥാനത്തെ ഏറ്റവും പ്രധാന അംഗീകാരമായ മികച്ച ചിത്രമെന്ന അവാർഡ് പ്രഖ്യാപിച്ചുകൊണ്ട് ബഹു. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞ വാക്കുകളാണിവ. അതേ ചലച്ചിത്രത്തിന്റെ രചയിതാവായ ആദർശ് സുകുമാരനാണ് മികച്ച കഥാരചനയ്ക്കുള്ള അവാർഡ്.
“ബഹുസ്വരമായ ഒരു സമൂഹത്തിലേയ്ക്ക് ഉൾച്ചേരുന്ന മനുഷ്യബന്ധങ്ങളുടെ വ്യത്യസ്തമായ കഥ പറഞ്ഞ രചനാ ചാതുരി.” എന്നാണ് അവാർഡ് പ്രഖ്യാപനവേളയിൽ ശ്രീ സജി ചെറിയാൻ രചനയെ വിശേഷിപ്പിച്ചത്.”സ്വവർഗാനുരാഗം ഒരു സ്വാഭാവിക പ്രതിഭാസമാണെന്നും, ചുറ്റുവട്ടത്തുള്ളവരും സമൂഹവും സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങൾ അംഗീകരിക്കണമെന്നുമുള്ള ആശയമാണ് കാതൽ എന്ന സിനിമയുടെ കഥാ തന്തു. ലൈംഗികതയ്ക്ക് നൽകപ്പെടുന്ന അമിത പ്രാധാന്യം ഈ ചലച്ചിത്രത്തിന്റെ മറ്റൊരു സവിശേഷതയാണ്.
ഇടതുപക്ഷ രാഷ്ട്രീയ പ്രത്യയശാസ്ത്രവുമായി സ്വവർഗ്ഗ ലൈംഗികത എന്ന “പുരോഗമനപരമായ” ആശയത്തെ ബന്ധപ്പെടുത്തിയാണ് കഥ മുന്നോട്ടുപോകുന്നത്. മറ്റെല്ലാവരും സ്വവർഗ്ഗ ലൈംഗികതയെ അസ്വാഭാവികമായി കാണുമ്പോൾ ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വം നായകനെ ചേർത്തുപിടിക്കുകയാണ്. ആ നിലപാടിന്റെ വിജയവും “മഹത്വ”വുമാണ് ഈ സിനിമയിലെ അടിസ്ഥാന ആശയം. ഇത്തരം കാരണങ്ങളാൽ റിലീസ് ചെയ്‌യപ്പോൾ തന്നെ വിമർശനങ്ങൾ നേരിട്ട ഒരു ചലച്ചിത്രമാണ് “കാതൽ ദ കോർ”.ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചലച്ചിത്രത്തിനുള്ള പ്രത്യേക “സമാശ്വാസ” അവാർഡ് ബ്ലെസി സംവിധാനം ചെയ്ത് പ്രിത്വി രാജ് പ്രധാന വേഷത്തിലെത്തിയ “ആടുജീവിത”ത്തിന് കൊടുത്തപ്പോൾ മികച്ച ചലച്ചിത്രത്തിനുള്ള അവാർഡ് “കാതൽ ദ കോർ” എന്ന സിനിമയ്ക്കാണ്.
ജനപ്രീതിയും കലാമേന്മയുമാണ് മികച്ച ചലച്ചിത്രത്തിനുള്ള അവാർഡിനുള്ള മാനദണ്ഡം എന്നതിൽ ആർക്കും സംശയമുണ്ടാകാനിടയില്ല. എന്നാൽ, രണ്ട് പേരിലുള്ള അവാർഡുകൾ രണ്ടു സിനിമകൾക്ക് ഇത്തരത്തിൽ കൊടുക്കുമ്പോൾ അതിലൊന്നിന് അവാർഡ് കമ്മിറ്റി നിർബന്ധിതമായിട്ടുണ്ട് എന്നതിൽ സംശയമില്ല. ധാർമ്മിക മൂല്യംകൂടി പരിഗണിച്ചാൽ മികച്ച സിനിമയായി പരിഗണിക്കാൻ കഴിയുന്ന ഒട്ടേറെ ചലച്ചിത്രങ്ങൾ ഉണ്ടായിരിക്കെ, സ്വവർഗ്ഗാനുരാഗത്തിനുവേണ്ടി വാദിക്കുന്ന ഒരു ചലച്ചിത്രത്തിന് മികച്ച ചലച്ചിത്രമെന്ന ബഹുമതി നൽകിയ സംസ്ഥാന സർക്കാർ ഈ സമൂഹത്തിന് നൽകുന്ന സന്ദേശം എന്തെന്ന് വ്യക്തമാക്കേണ്ടതുണ്ട്.
Be the first to comment