കെല്‍ട്രോണിനെ നിയമസഭയില്‍ അപമാനിച്ചു; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാപ്പ് പറയണമെന്ന് എളമരം കരീം എംപി

കെല്‍ട്രോണിനെ നിയമസഭയില്‍ അപമാനിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാപ്പ് പറയണമെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി. പൊതുമേഖലാ സ്ഥാപനങ്ങളെ പഴി പറഞ്ഞ് എല്ലാം സ്വകാര്യവത്കരിക്കുകയും വിറ്റു തുലയ്ക്കുകയും ചെയ്യുന്ന മോദി സര്‍ക്കാറിന്റെ നയങ്ങളുടെ കുഴലൂത്തുകാരനായി കോണ്‍ഗ്രസ് നേതാവായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാറി എന്നത് ലജ്ജാകരമാണെന്ന് എളമരം കരീം എംപി പറഞ്ഞു.

ഇലക്ട്രോണിക് സാങ്കേതിക വിദ്യയും, ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഉത്പാദനവും ഇന്നത്തെ പോലെ വികസിച്ചിട്ടില്ലാത്ത കാലത്ത് പ്രതിഭാശാലിയായിരുന്ന കെ.പി.പി നമ്പ്യാരുടെ നേതൃത്വത്തില്‍ സ്ഥാപിച്ച ഇലക്ട്രോണിക് കമ്പിനിയാണ് കെല്‍ട്രോണ്‍. കേരളീയര്‍, ടി.വി പരിചയപ്പെട്ടത് പോലും കെല്‍ട്രോണ്‍ ടി.വിയിലൂടെയാണ്. 2006ലെ എല്‍ഡിഎഫ് മന്ത്രിസഭയുടെ കാലത്ത്, കൊല്‍ക്കത്ത മഹാനഗരത്തിലെ ട്രാഫിക് സിഗ്‌നല്‍ സിസ്റ്റം സ്ഥാപിക്കാന്‍ കരാര്‍ ലഭിച്ചത് കെല്‍ട്രോണിനാണ്. പൂനെ മുനിസിപ്പാലിറ്റിയുടെ വാഹനങ്ങളുടെ ചലനം നിരീക്ഷിക്കുന്ന സര്‍വ്വലൈന്‍സ് സിസ്റ്റം സ്ഥാപിച്ചത് കെല്‍ട്രോണായിരുന്നുവെന്നും എളമരം കരീം എംപി ചൂണ്ടിക്കാട്ടി.

ഡിഫന്‍സ്, ഐ.എസ്.ആര്‍.ഒ തുടങ്ങിയ സ്ഥാപനങ്ങള്‍, സഹകരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ അപൂര്‍വ്വം പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് കെല്‍ട്രോണ്‍. ചന്ദ്രയാന്‍ പേടകത്തില്‍ പോലും കെല്‍ട്രോണിന്റെ കയ്യൊപ്പ് ഉണ്ട്. പൊതുമേഖലയില്‍ ഒന്നും ശരിയാവില്ല എന്ന ഉദാരവത്കരണ വക്താക്കളുടെ നാവായി തിരുവഞ്ചൂരിനെ പോലെയുള്ള ഒരു ജനപ്രതിനിധി തരം താഴാന്‍ പാടില്ലായിരുന്നു.

ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സാങ്കേതിക വിദഗ്ധരെയും, തൊഴിലാളികളെയും പരസ്യമായി അപമാനിക്കുകയാണ് തിരുവഞ്ചൂര്‍ ചെയ്തത്. കെല്‍ട്രോണിനെ തകര്‍ക്കാന്‍ മാത്രം സഹായിക്കുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പരസ്യ അധിക്ഷേപത്തിനെതിരെ പ്രതിഷേധിക്കാന്‍ എല്ലാ തൊഴിലാളികളും രംഗത്തിറങ്ങണമെന്നും എളമരം കരീം എംപി ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*