പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം ചോദ്യം ചെയ്താണ് ഹര്‍ജി. നേരത്തെ സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം ഒരു കാരണവശാലും നടപ്പാക്കില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം ഭരണഘടനാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുൻപാണ് ആഭ്യന്തരമന്ത്രാലയം പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കുന്നത്. തൊട്ടു പിന്നാലെ രാജ്യവ്യാപകമായി നിരവധി പ്രതിഷേധങ്ങളും ഉടലെടുത്തിരുന്നു. കേരളത്തില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐയും സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ രാജ്യത്ത് നടപ്പാക്കിയിരിക്കുന്നത് ഭയാനകമായ നിയമമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐ ഹർജി നൽകിയത്.

ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കുന്ന തലച്ചോറില്‍ നിന്നാണ് സിഎഎ എന്ന ആശയം ഉടലെടുത്തതെന്നും മുസ്ലീങ്ങളെ രണ്ടാം തരം പൗരന്മാരായി കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കുന്നത് എന്തിനാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുൻപാണ് ആഭ്യന്തരമന്ത്രാലയം പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കുന്നത്. എന്തുവന്നാലും നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്നാണ് മുഖ്യമന്ത്രി തുടക്കം മുതൽക്കേ അടിവരയിട്ടു പറഞ്ഞത്. അതേസമയം, നിയമത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധങ്ങളുയർന്ന സാഹചര്യത്തിൽ സിഎഎ നടപ്പാക്കില്ലെന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ വാദം പ്രാവർത്തികമാകാൻ പോകുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിന്റേതാണ്. സംസ്‌ഥാനത്ത്‌ എൻപിആർ നടപ്പിലാക്കില്ലെന്ന് ആദ്യമായി പ്രഖ്യാപിക്കുന്നതും കേരള സർക്കാരാണ്. സിഎഎയിലെ ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിനെതിരെ സ്യൂട്ട് ഫയൽ ചെയ്യുകയും പ്രതിഷേധ നടപടിയായി മഞ്ചേശ്വരം മുതൽ പാറശാല വരെ ദേശീയപാതയിൽ മനുഷ്യ ചങ്ങല തീർക്കുകയും ചെയ്തിരുന്നു. 2019ലാണ് സിഎഎ ബിൽ പാസാക്കുന്നത്. എന്നാൽ നാലുവർഷത്തിനുശേഷം ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കേ മാർച്ച് പതിനൊന്നിനാണ് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കുന്നത്. നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികള്‍ 19ന് സുപ്രീംകോടതി പരിഗണിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*