വിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യമില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: വിദ്വേഷ പരാമര്‍ശക്കേസില്‍ ബി ജെ പി നേതാവ് പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോട്ടയം സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്. ഈരാറ്റുപേട്ട പൊലീസാണ് ജോര്‍ജിനെതിരെ കേസെടുത്തിരുന്നത്.

ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് പി സി ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തുന്നത്. ഇതില്‍ പൊലീസ് കേസെടുത്തതോടെയാണ് പി സി ജോര്‍ജ് കോടതിയെ സമീപിച്ചത്. കോട്ടയം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത് ചോദ്യം ചെയ്താണ് പി സി ജോര്‍ജ് ഹൈക്കോടതിയെ സമീപിക്കുന്നത്.

വിവാദ പരാമര്‍ശം അബദ്ധം പറ്റിയതാണെന്നാണ് ഹര്‍ജി പരിഗണിക്കുന്നതിനിടെ പി സി ജോര്‍ജ് കോടതിയെ അറിയിച്ചത്. പി സി ജോര്‍ജ് നീണ്ട കാലം പ്രവര്‍ത്തന പാരമ്പര്യമുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാവാണെന്നും, എന്നാല്‍ അബദ്ധമല്ല, അബദ്ധത്തോട് അബദ്ധമാണ് പി സി ജോര്‍ജിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു.

ജനുവരി അഞ്ചിന് ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ മുസ്ലിം സമുദായത്തിനെതിരെ പിസി ജോര്‍ജ് നടത്തിയ പരാമര്‍ശമാണ് കേസിന് അടിസ്ഥാനം. മതവിദ്വേഷം ഗുരുതര കുറ്റകൃത്യമാണെന്നും, വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് നിര്‍ബന്ധിത ജയില്‍ശിക്ഷ ഉറപ്പാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം കുറ്റകൃത്യം ചെയ്യുന്നവര്‍ പിഴ അടച്ച് രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു.

 

Be the first to comment

Leave a Reply

Your email address will not be published.


*