കുര്‍ബാന തര്‍ക്കത്തില്‍ സിറോ മലബാര്‍ സഭയില്‍ സമവായം

കൊച്ചി: കുര്‍ബാന തര്‍ക്കത്തില്‍ സിറോ മലബാര്‍ സഭയില്‍ സമവായം. ഉപാധികളോടെ സിനഡ് കുര്‍ബാന നടത്തും. സാധ്യമായ പള്ളികളില്‍ നാളെ ഒരു കുര്‍ബാന അര്‍പ്പിക്കുമെന്ന് അല്‍മായ മുന്നേറ്റം അറിയിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഞായറാഴ്ചകളിലും മറ്റ് പ്രധാന ദിവസങ്ങളിലും ഒരു കുര്‍ബാന സിനഡ് കുര്‍ബാന നടത്താനാണ് തീരുമാനം.

ഒരു ഇടവകയില്‍ ഒരു പള്ളിയില്‍ മാത്രമാകും സിനഡ് കുര്‍ബാന നടത്തുക. ഉപാധികളോടെയാകും സിനഡ് കുര്‍ബാന അര്‍പ്പണം.ഞായറാഴ്ചകളിലും പ്രധാന ദിവസങ്ങളിലും ഒരു ഏകീകൃത കുര്‍ബാനയെങ്കിലും അര്‍പ്പിച്ചാല്‍ ജനാഭിമുഖ കുര്‍ബാന തുടരാമെന്നാണ് സിറോ മലബാര്‍ സഭ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. നാളെ മുതല്‍ ഒരു ഏകീകൃത കുര്‍ബാനയെങ്കിലും അര്‍പ്പിക്കണമെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.

മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബോസ്‌കോ പുത്തൂരും ചേര്‍ന്നാണ് സര്‍ക്കുലര്‍ ഇറക്കിയത്. ഏകീകൃത കുര്‍ബാന ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അറിയിച്ചു. സിനഡ് ഇനി തീരുമാനമെടുക്കുമ്പോള്‍ കാനോനിക സമിതികളുമായി ചര്‍ച്ച നടത്തുമെന്നും സര്‍ക്കുലറില്‍ ഉറപ്പ് നല്‍കുന്നുണ്ട്.

ഏകീകൃത കുര്‍ബാന നടപ്പാക്കാത്തതില്‍ മാര്‍പാപ്പ വേദനിക്കുന്നുണ്ടെന്നും വീഡിയോ സന്ദേശത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് സ്വതന്ത്ര സഭയാകാം എന്ന വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*