സംവിധായകൻ ജോഷിയുടെ വീട്ടിലെ മോഷണം; നഷ്ടമായ മുഴുവൻ ആഭരണങ്ങളും കണ്ടെത്തി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ

കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ പിടികൂടാനായത് പോലീസിൻ്റെ അഭിമാന നേട്ടമാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ് ശ്യാം സുന്ദർ. ഒരു കോടി 20 ലക്ഷം രൂപയുടെ ആഭരണം നഷ്ടമായിരുന്നുവെന്നും നഷ്ടമായ മുഴുവൻ ആഭരണങ്ങളും കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. 15 മണിക്കൂറിനുള്ളിൽ പ്രതി മുഹമ്മദ്‌ ഇര്‍ഫാനെ പിടികൂടാൻ കഴിഞ്ഞു.

പോലീസിന് അഭിമാന നേട്ടമാണ്. ആറോളം സംസ്ഥാനങ്ങളിൽ പത്തൊമ്പതോളം കേസുകളിൽ പ്രതിയാണ് മുഹമ്മദ്‌ ഇര്‍ഫാൻ. സിസിടിവി ദൃശ്യങ്ങളിലെ കാറിനെ പിന്തുടർന്നാണ് പ്രതിയിലേക്കെത്തിയത്. ഈ മാസം 20ന് കേരളത്തിൽ എത്തിയ ഇയാൾ സമ്പന്നർ പാർക്കുന്ന പ്രദേശം ഗൂഗിളിൽ തിരഞ്ഞിരുന്നു. പ്രദേശത്തെ മറ്റ് മൂന്ന് വീടുകളിൽ മോഷണശ്രമം നടത്തി. പ്രതി മറ്റ് കേസുകളിൽ ശിക്ഷ അനുഭവിച്ചയാളാണെന്നും ശ്യാം സുന്ദർ പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കും രണ്ടിനുമിടയിലാണ് ജോഷിയുടെ വീട്ടിൽ മോഷണം നടന്നത്. ജോഷിയുടെ വീട്ടിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നതും പിന്നീട് ജില്ലയ്ക്കു പുറത്തേക്ക് പോയതുമായ മൊബൈല്‍ ഫോണുകളുടെ വിവരങ്ങള്‍ കൂടി കിട്ടിയതോടെയാണ് അന്വേഷണം പ്രതിയിലേക്കെത്തിച്ചേര്‍ന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*