കോട്ടയം, മണർകാട് കൊലപാതകം; വൈഫ് സ്വാപ്പിംഗ് ഇടപാടുകൾക്ക് ഭർത്താവ് ശ്രമിച്ചിരുന്നുവെന്നു കുടുംബം

കോട്ടയം : പങ്കാളിയെ കൈമാറി സെക്സ് റാക്കറ്റ് നടത്തിയ കേസിൽ കൊല്ലപ്പെട്ട പരാതിക്കാരിയായ യുവതിക്ക് ഭർത്താവിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി കുടുംബം. പല തവണ പിന്തുടർന്നു. വീണ്ടും വൈഫ് സ്വാപ്പിംഗ് ഇടപാടുകൾക്ക് ഭർത്താവ് ശ്രമിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞു. ഇത് എതിർത്തതോടെയാണ് യുവതിയോട് പക ഉണ്ടായത്. പങ്കാളിയെ കൈമാറി സെക്സ് റാക്കറ്റ് നടത്തിയ കേസിൽ ഉൾപ്പെട്ടവർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്നും സംശയമുണ്ടെന്നും യുവതിയുടെ സഹോദരൻ  പറഞ്ഞു. 

പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരി കൂടിയായ യുവതിയെ കൊന്നത് ഭർത്താവ് തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ഇയാളിപ്പോൾ കോട്ടയം മെഡിക്കല്‍ കോളേജില്‍ പൊലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്. പ്രാഥമികമായി ചോദ്യം ചെയ്യല്‍ നടത്തിയെങ്കിലും കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഇയാളില്‍ നിന്ന് കിട്ടിയിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം.

കഴിഞ്ഞ ദിവസമാണ് മണര്‍കാട് മാലത്തെ വീട്ടില്‍ വച്ച് യുവതി ദാരുണമായി കൊല്ലപ്പെട്ടത്. പിന്നാലെ ഭ‍ർത്താവിനെ വിഷം കഴിച്ച നിലയില്‍ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയുമാണ്. പ്രതിയെന്ന് സംശയിക്കുന്ന ഇയാളുടെ ആരോഗ്യനില സാധാരണ നിലയിലെത്തിയെങ്കിലും മാനസികനില കൂടി സാധാരണനിലയിലെന്ന് വൈദ്യപരിശോധനയിലൂടെ ഉറപ്പാക്കിയ ശേഷം മാത്രം കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മതിയെന്ന ധാരണയിലാണ് പൊലീസ്.

Be the first to comment

Leave a Reply

Your email address will not be published.


*