കോട്ടയത്തെ ആകാശപാത: അന്ത്യശാസനവുമായി ഹൈക്കോടതി; തീരുമാനം സർക്കാർ തീർത്ത് പറയണം

കോട്ടയം: എട്ടുവർഷമായി അന്തരീക്ഷത്തിൽ തുരുമ്പിച്ചു നിൽക്കുന്ന കോട്ടയത്തെ ആകാശപാതയുടെ കാര്യത്തിൽ അന്ത്യശാസനവുമായി ഹൈക്കോടതി. ആകാശപാത പൊളിക്കണോ നിലനിറുത്തണോ എന്ന് ആഗസ്റ്റ് 2ന് സർക്കാർ വ്യക്തമാക്കണമെന്നാണ് നിർദേശം. മാദ്ധ്യമപ്രവർത്തകനായ ശ്രീകുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

പണിതീർത്ത് തുറന്നുകൊടുക്കണമെന്ന് യു.ഡി.എഫും പൊളിച്ചു കളയണമെന്ന ആവശ്യവുമായി ഇടത്, ബി.ജെ.പി മുന്നണികളും കൊമ്പുകോർത്ത് നിൽക്കുന്നതിനിടയിലാണ് ഹൈക്കോടതി ഇടപെടൽ. ആകാശപാതയ്ക്ക് ബലക്ഷയമുണ്ടോയെന്ന് ഐ.ഐ.ടി വിദഗ്ദ്ധർ പരിശോധിച്ചിരുന്നു. ബലക്ഷയമെന്ന് ഇടതു, ബി.ജെ.പി നേതാക്കൾ വിശദീകരിക്കുമ്പോൾ ഒരു കുഴപ്പവുമില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ അവകാശവാദം.

ആകാശപാതയുടെ തൂണുകൾ തുരുമ്പിച്ചു ബലക്ഷയം സംഭവിച്ചെന്നാണ് പാലക്കാട് ഐ.ഐ.ടി ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. കേരള റോഡ് സേഫ്ടി അതോറിറ്റി, നാറ്റ്പാക്ക്, കിറ്റ്കോ, റവന്യൂ, മോട്ടോർ വെഹിക്കിൾ, പി.ഡബ്ല്യുഡി, പൊലീസ് വകുപ്പുകളിലെ വിദഗ്ദ്ധസംഘം എന്നിവർ എസ്ക്കലേർ, ലിഫ്റ്റ് എന്നിവയ്ക്കാവശ്യമായ സ്ഥലമുണ്ടോ എന്നും പരിശോധിച്ചിരുന്നു.

kottayam skywalk plan

2015ൽ 2.10 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം ആരംഭിച്ചത്. സി.എസ്.ഐ സഭ വക പെട്രോൾ പമ്പിരുന്ന സ്ഥലം ലഭ്യമാകാതെ വന്നതോടെ ഒരു തൂണ് വഴിയിലായി. മേൽത്തട്ടുഭാഗം വെൽഡ് ചെയ്തു പിടിപ്പിക്കേണ്ടി വന്നത് ബലക്ഷയമെന്ന ആരോപണമുയർത്തി. പദ്ധതിക്കായി ചെലവ് വരുന്ന 18 കോടി രൂപ വഹിക്കാനാകില്ലെന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാർ നിയമസഭയിൽ വ്യക്തമാക്കിയതോടെയാണ് ആകാശപാത വിവാദം വീണ്ടും കത്തികയറിയത്. പണി പൂർത്തിയാക്കണമെന്ന ആവശ്യവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉപവാസസമരം നടത്തിയപ്പോൾ സി.പി.എം പ്രതിഷേധമാർച്ചുമായി രംഗത്തെത്തി.

ശീമാട്ടി റൗണ്ടാന ഭാഗത്തെ ഗതാഗതകുരുക്ക് കുറയ്ക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പ്രത്യേക താത്പര്യമെടുത്തായിരുന്നു ആകാശപാത നിർമാണം തുടങ്ങിയതെങ്കിലും ഇടതു സർക്കാർ മുഖംതിരിച്ചതോടെ പണി തടസപ്പെട്ടു. എം.എൽ.എ ഫണ്ട് ഉപയോഗിച്ചു പൂർത്തിയാക്കാൻ ശ്രമിച്ചെങ്കിലും തടസം നീങ്ങിയില്ല.

Be the first to comment

Leave a Reply

Your email address will not be published.


*