ആലുവയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ച് സ്‌കൂട്ടര്‍ യാത്രികന്‍

കൊച്ചി: മുട്ടത്ത് സ്കൂട്ടർ യാത്രികൻ കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദിച്ചു. സ്കൂട്ടർ ഇടതുവശത്ത്കൂടി ഓവർടേക്ക് ചെയ്തത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. കോതമംഗലം ഡിപ്പോയിലെ ഡ്രൈവർ എംഎച്ച് ജയകുമാറിനാണ് മർദനമേറ്റത്. ഇന്നലെ വൈകീട്ട് നാലരയ്ക്കായിരുന്നു സംഭവം. ഇയാളെ ബൈക്ക് യാത്രികൻ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്ത വന്ന സ്കൂട്ടർ യാത്രികൻ ബസിന് മുന്നിൽ വട്ടം നിർത്തുകയും അതിന് ശേഷം ഡോർ തുറന്ന് ആക്രമിക്കുകയുമായിരുന്നെന്ന് ഡ്രൈവർ പൊലീസിൽ മൊഴി നൽകി. കൈക്കുഞ്ഞുമായി വന്ന് ഇങ്ങനെ വട്ടം നിർത്തിയാൽ അപകടമുണ്ടാകില്ലേ എന്ന് ചോദിച്ചതാണ് ബൈക്ക് യാത്രികനെ പ്രകോപിപ്പിച്ചതെന്നും തുടർന്ന് നേരെ ആക്രമിക്കുകയായിരുന്നുവെന്നും കെഎസ്ആർടിസി ഡ്രൈവർ പറയുന്നു.

ഡ്യൂട്ടി തടസപ്പെടുത്തിയതും മർദിച്ചതുമടക്കമുള്ള വകുപ്പുകൾ പ്രകാരം യുവാവിനെതിരെ പൊലീസ് കേസ് എടുത്തു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. മൂന്നാറിൽ നിന്ന് ആലുവയിലേക്ക് സർവീസ് നടത്തുന്ന ബസിന്റെ ഡ്രൈവർക്കാണ് മർദനമേറ്റത്. തുടർന്ന് യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റുകയായിരുന്നു. പരിക്കേറ്റ ഡ്രൈവർ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Be the first to comment

Leave a Reply

Your email address will not be published.


*