ലോക ടൂറിസം മാപ്പിൽ ഇടം ഉറപ്പിക്കാൻ കുമരകം ഒരുങ്ങുന്നു

ജി 20 ഉച്ചകോടിയുടെ ഉദ്യോഗസ്ഥ സമ്മേളനത്തിന് കുമരകം വേദിയാകുമ്പോൾ ടൂറിസംമേഖലയിൽ പുതിയ ഇടം ഉറപ്പിക്കുകയാണ് കുമരകം. ഇന്ത്യ, ചൈന, യുഎസ്, റഷ്യ, ജപ്പാൻ യൂറോപ്യൻ യൂണിയൻ, എന്നിവിടങ്ങളിൽ നിന്നുമായി നാനൂറോളം പ്രതിനിധികളാണ് മാർച്ച് 30 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കുന്ന സമ്മേളനത്തിനായി എത്തിച്ചേരുന്നത്. കുമരകത്തിന് പുതിയൊരു ടൂറിസം സാധ്യതയാണ് ഇതിലൂടെ തുറക്കുന്നത്. ഉത്തരവാദിത്വ ടൂറിസത്തിലൂടെ ലോകമറിഞ്ഞ കുമരകത്തും അയ്മനത്തുമെല്ലാം ഇതുവരെ നാടിന്റെ സൗന്ദര്യം കാണാനുള്ളവർ മാത്രമാണ് എത്തിയിരുന്നെങ്കിൽ ഇനി അത് മാറുകയാണ്. അന്താരാഷ്ട്ര സമ്മേളനങ്ങൾ, ബിസിനസ് മീറ്റുകൾ, മീറ്റിങ്-ഇൻസന്റീവ്-കോൺഫറൻസ് എന്നറിയപ്പെടുന്ന ‘മൈസ്’ (MICE) കൂടിക്കാഴ്ചകൾക്കുള്ള ഇടമായി കുമരകവും അയ്മനവുമെല്ലാം ലോക ടൂറിസം മാപ്പിൽ രേഖപ്പെടുത്തപ്പെടും.

മീറ്റിങ് ഇൻഡസ്ട്രി എന്ന ആശയത്തെ ഇനിയും കുറച്ചും കൂടി വിപുലീകരിക്കേണ്ടതുണ്ട്. അതിലേക്കുള്ള ചുവടുവയ്പ്പായി ഈ സമ്മേളനം മാറും. ഭാവിയിൽ ഈ മേഖലയുടെ വലിയ ഗുണഭോക്താവായി മാറാൻ കുമരകത്തിന് കഴിയും. കെടിഡിസിയുടെ വാട്ടർ സ്‌കേപ്പ്‌സ് റിസോർട്ടിലാണ് സമ്മേളനം. ഇതിനായി പത്തുകോടി രൂപ മുടക്കി നിർമിക്കുന്ന ശീതീകരിച്ച കൺവൻഷൻ സെന്ററിന്റെ നിർമാണം പൂർത്തിയായി വരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഒപ്പറേറ്റീവ് സൊസൈറ്റിയാണ് ജി 20 യുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. സഹകരണ പ്രസ്ഥാനത്തിന്റെ ഈ നേട്ടവും അഭിനന്ദനാർഹമാണ്. 600 പേർക്ക് ഇരിക്കാവുന്ന 10,000 ചതുരശ്ര അടി വിസ്തീർണമുള്ള കൺവൻഷൻ സെന്ററാണ് ഒരുക്കുന്നത്. പരിസ്ഥിതി സൗഹൃദമായ പ്രീ ഫാബ് ടെക്നോളജി ഉപയോഗിച്ചാണു നിർമാണം. സമ്മേളനത്തിന് മുന്നോടിയായി റോഡുകളുടെ നവീകരണവും പുരോഗമിക്കുകയാണ്.

 

Be the first to comment

Leave a Reply

Your email address will not be published.


*