വടകരയില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ടിനു പിന്നില്‍ യുഡിഎഫ് തന്നെയെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ വടകരയില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ടിനു പിന്നില്‍ യുഡിഎഫ് തന്നെയെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. കോടതിയിലെ വിചാരണ ഘട്ടത്തില്‍ ഇക്കാര്യം വ്യക്തമാവുമെന്ന് ജയരാജന്‍ പറഞ്ഞു. കേരളത്തിലെ പോലീസ് രാഷ്ട്രീയം നോക്കിയല്ല പ്രവര്‍ത്തിക്കുന്നത് എന്ന് ഇപ്പോള്‍ പ്രതിപക്ഷം അംഗീകരിച്ചല്ലോയെന്ന് ജയരാജന്‍ പറഞ്ഞു.

അതിന് അവരോടു നന്ദിയുണ്ട്. അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ വച്ചുകൊണ്ടാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. അതു കോടതിയില്‍ തെളിയിക്കലാണ് ഇനി ചെയ്യാനുള്ളത്. ആ ഘട്ടത്തില്‍ യുഡിഎഫിന്റെ പങ്കു പുറത്തുവരുമെന്ന് ജയരാജന്‍ പറഞ്ഞു. സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചതില്‍ യുഡിഎഫിന്റെ പങ്കാളിത്തം, യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പങ്കാളിത്തം, അതിനു പിന്നില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവര്‍ എല്ലാം വിചാരണ ഘട്ടത്തില്‍ പുറത്തുവരും.

പ്രാഥമികമായ അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയ വിവരങ്ങളാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടിലുള്ളത്. സ്‌ക്രീന്‍ ഷോട്ടിനു പിന്നില്‍ യുഡിഎഫ് ആണെന്നതിന് എന്താണിത്ര സംശയം? യുഡിഎഫിന്റെ കൈകള്‍ പരിശുദ്ധമാണോ? കോടതിയില്‍ വരട്ടെ, എല്ലാ കാര്യങ്ങളും ഞങ്ങള്‍ ഹാജരാക്കും.

സോഷ്യല്‍ മീഡിയയെ പലരും ഉപയോഗപ്പെടുത്തുന്നുണ്ടെന്ന്, ഇടതു ഗ്രൂപ്പുകളിലാണ് സ്‌ക്രീന്‍ഷോട്ട് ആദ്യം വന്നതെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ ജയരാജന്‍ പ്രതികരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*