ലിബിയ വെള്ളപ്പൊക്കം; മരണം 20,000 ത്തിലേക്ക്, മൃതദേഹങ്ങള്‍ പലതും തെരുവില്‍

ലിബിയയിലെ ഡെര്‍ണ നഗരത്തിലുണ്ടായ പ്രളയത്തില്‍ മരണം 20,000 കടന്നെന്ന് റിപ്പോര്‍ട്ടുകള്‍. 5300 ലധികം പേര്‍ പ്രളയത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നായിരുന്നു ഒടുവിലത്തെ കണക്ക്. എന്നാല്‍ പ്രളയത്തില്‍ നശിച്ച ജില്ലകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മരണങ്ങള്‍ 18000 മുതല്‍ 20000 വരെയാകാന്‍ സാധ്യയുണ്ടെന്നാണ് ഡെര്‍നയിലെ മേയര്‍ അറിയിച്ചത്. 3190 പേരുടെ മൃതദേഹമാണ് ഇതുവരെ സംസ്‌കരിച്ചിട്ടുള്ളത്. ഇതില്‍ 400 പേര്‍ ഈജിപ്തില്‍ നിന്നും സുഡാനില്‍ നിന്നുമുള്ളവരാണ്. പല ഗ്രാമങ്ങളും നഗരങ്ങളും പ്രളയത്തില്‍ അപ്പാടെ തകര്‍ന്നതിനാല്‍ മരണസംഖ്യ സ്ഥിരീകരിക്കാന്‍ ഇനിയും സമയമെടുത്തേക്കും.

ഡെര്‍ണയ്ക്ക് സമീപത്തെ രണ്ട് അണക്കെട്ട് തകര്‍ന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. ഡെര്‍ണ നഗരത്തിന്റെ നാലിലൊന്ന് ഭാഗം ജലപ്രവാഹത്തില്‍ ഒലിച്ചുപോയി. കെട്ടിടങ്ങളും വാഹനങ്ങളും ആളുകളും അടക്കം കടലിലേക്ക് ഒലിച്ചുപോയതായി റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹങ്ങള്‍ പലതും ഇപ്പോഴും തെരുവിലാണ്. കടലില്‍ നിന്ന് ഒട്ടേറെ മൃതദേഹങ്ങള്‍ കരയ്ക്ക് അടിഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രവചിച്ചതിലുമധികമാണ് നാശനഷ്ടങ്ങളെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. കൊടുങ്കാറ്റും പ്രളയവും ഏറ്റവും കൂടുതല്‍ ബാധിച്ച ഡെര്‍ണയില്‍ നിന്ന് ഇതുവരെ 30000 പേരെയെങ്കിലും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ കൂട്ടമായാണ് ഇപ്പോള്‍ സംസ്‌കരിച്ചുകൊണ്ടിരിക്കുന്നത്. പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ല.

അതേസമയം കുടിവെള്ളത്തിനും ഭക്ഷണത്തിനും കടുത്ത ക്ഷാമമാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്റര്‍നെറ്റ് സേവനം പൂര്‍ണമായും പുഃനസ്ഥാപിക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. അഞ്ച് പാലങ്ങളാണ് ഡെര്‍നണയില്‍ തകര്‍ന്നിരിക്കുന്നത്. അതിനാല്‍ ഗതാഗത തടസ്സങ്ങളും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുന്നുണ്ട്. റോഡുകള്‍ തകര്‍ന്നതിനാല്‍ ഒട്ടേറെ പേര്‍ ഇപ്പോഴും നഗരത്തിലെത്താന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്നുണ്ട്.

രാഷ്ട്രീയമായി ഭിന്നിച്ചിരിക്കുന്ന ലിബിയയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ സങ്കീര്‍ണമാണ്. എല്ലാവരും മൊറോക്കയിലെ ഭൂകമ്പത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ ലിബിയയിലെ ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നാണ് വിലയിരുത്തല്‍. അന്താരാഷ്ട്ര അടിയന്തര സഹായ പ്രവര്‍ത്തനം മന്ദഗതിലിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.12 രാജ്യങ്ങളാണ് ഇതുവരെ ലിബിയയിലേക്ക് സഹായ രക്ഷാ സംഘങ്ങളെ അയച്ചിട്ടുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*