തദ്ദേശീയ മാർക്കറ്റിൽ റബ്ബറിന് വീണ്ടും വില കൂടി; അന്താരാഷ്ട്ര വിലയേക്കാൾ 20 രൂപ കൂടുതൽ

കോട്ടയം: നീണ്ട ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര വിലയെയും മറികടന്ന് റബ്ബറിന്റെ ആഭ്യന്തര വില. ബാങ്കോക്കിൽ 185 രൂപയാണ് നിലവിലെ വില. അതേ സമയം തദ്ദേശീയ വില 204 രൂപ പിന്നിട്ടു. തായ്‌ലൻഡിലും മറ്റും വിളവെടുപ്പ് വര്‍ധിച്ചതും വിപണിയിൽ കൂടുതൽ ചരക്കെത്തിയതുമാണ് ഇത്തവണ അന്താരാഷ്ട്ര വില ഇടിയാന്‍ കാരണം.

കഴിഞ്ഞ വർഷങ്ങളിലെല്ലാം അന്താരാഷ്ട്ര വിലയായിരുന്നു മുകളിൽ. തായ്‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ മരങ്ങളുടെ രോഗബാധയും മറ്റും കാരണം ഉത്പാദനം കഴിഞ്ഞ വർഷം വൻതോതിൽ ഇടിഞ്ഞിരുന്നു. ഇതോടെ റബ്ബറിന് ക്ഷാമം വന്നതാണ് കഴിഞ്ഞ വർഷങ്ങളിൽ അന്താരാഷ്ട്രവില കൂടാൻ കാരണം. അന്താരാഷ്ട്ര വിപണിയിൽ ആർഎസ്എസ് നാലിന് 220 രൂപ വരെ വ്യാപാരം നടക്കുമ്പോഴും ഇന്ത്യൻ വിപണിയിൽ വില അന്ന് 170-175 എന്ന നിലയിൽ നിൽക്കുകയായിരുന്നു.

അന്താരാഷ്ട്രവില താഴ്ന്ന് നിൽക്കുന്നതിനാൽ ടയർ കമ്പനികൾ കൂടുതൽ ശേഖരിക്കാൻ തയ്യാറെങ്കിൽ പോലും കപ്പൽ, കണ്ടയ്നർ ക്ഷാമം കടമ്പയാണ്. നേരത്തെ ബുക്കുചെയ്ത ചരക്കും 40 ദിവസം വരെ വൈകിയാണ് നീങ്ങുന്നത്. കേരളത്തിലും മറ്റും മഴമറ ഇടീൽ പൂർണമാക്കി ടാപ്പിങ് ജൂലൈയോടെ ശക്തമാകും. ഇതോടെ കൂടുതൽ ചരക്ക് വിപണിയിൽ എത്തും. എന്നാലും കാര്യമായി വില താഴാൻ സാധ്യതയില്ലെന്നാണ് കരുതുന്നത്. സെപ്റ്റംബർ വരെ അന്താരാഷ്ട്ര വിപണിയിൽ പോയ വർഷത്തെ തോതിൽ ചരക്ക് എത്തില്ലെന്നാണ് ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മ നടത്തിയ പഠനങ്ങൾ പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*