സിപിഐഎമ്മിനെ എം വി ഗോവിന്ദന്‍ തന്നെ നയിക്കും; കെ കെ ശൈലജയും എം വി ജയരാജനും സി എന്‍ മോഹനനും സംസ്ഥാന സെക്രട്ടേറിയറ്റില്‍

കേരളത്തിലെ സിപിഐഎമ്മിനെ എം വി ഗോവിന്ദന്‍ തന്നെ നയിക്കും. സിപിഐഎം സംസ്ഥാന സമ്മേളനം കൂടുതല്‍ യുവാക്കളെയും വനിതകളെയും ഉള്‍പ്പെടുത്തിയാണ് സിപിഐഎമ്മിന്റെ പുതിയ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തിരിക്കുന്നത്. 17 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയുള്ള 89 അംഗ സംസ്ഥാന കമ്മിറ്റിയും പതിനേഴ് അംഗ സെക്രട്ടേറിയറ്റും നിലവില്‍ വന്നു. എം വി ജയരാജനും സി എന്‍ മോഹനനും കെ കെ ശൈലജയും സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി. പി. ജയരാജന്‍ ഇത്തവണയും സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇല്ല. സീനിയറായ നേതാവായിട്ടും ഇത്തവണയും പരിഗണിച്ചില്ല. 72 വയസ് പിന്നിട്ട പി. ജയരാജന് ഇനി അവസരമില്ല. 

സംസ്ഥാന കമ്മിറ്റിയില്‍ 17 പുതുമുഖങ്ങളെയാണ് ഇത്തവണ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍ ബിന്ദു, വി കെ സനോജ്, വി വസീഫ് തുടങ്ങിയവര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടു. ജോണ്‍ ബ്രിട്ടാസിനെ സ്ഥിരപ്പെടുത്തി. സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് എ കെ ബാലന്‍, പി കെ ശ്രീമതി, ആനാവൂര്‍ നാഗപ്പന്‍, കെ വരദരാജന്‍, എം കെ കണ്ണന്‍, ബേബി ജോണ്‍, ഗോപി കോട്ടമുറിക്കല്‍ എന്നിവരെ ഒഴിവാക്കി. കണ്ണൂരിലേയും എറണാകുളത്തേയും ജില്ലാ സെക്രട്ടറിമാരേയും മാറ്റാന്‍ സാധ്യതയുണ്ട്. കണ്ണൂരില്‍ ടി വി രാജേഷും എറണാകുളത്ത് പി. ആര്‍ മുരളീധരനും ജില്ലാ സെക്രട്ടറിമാരായേക്കും.

സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ആനാവൂര്‍ നാഗപ്പന്‍ ഒഴിവായതോടെ തിരുവനന്തപുരം ജില്ലയ്ക്ക് സെക്രട്ടറിയേറ്റ് പ്രാതിനിധ്യമില്ലാതാകുന്നു എന്നതും ശ്രദ്ധേയമാണ്. എം ബി രാജേഷിനെ ഇത്തവണ സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും അദ്ദേഹം പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല. പി ശ്രീരാമകൃഷ്ണനെ ആരോഗ്യപരമായ കാരണങ്ങളാലാണ് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. കെ എച്ച് ബാബു ജാനെ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായി തെരഞ്ഞെടുത്തു. അദ്ദേഹം സംസ്ഥാന സമിതിയില്‍ ക്ഷണിതാവാകും.

Be the first to comment

Leave a Reply

Your email address will not be published.


*