അരനൂറ്റാണ്ടുകാലത്തോളം പ്രേക്ഷകരെ ചിരിപ്പിച്ച ബഹദൂറിന്റെ ഓര്‍മകള്‍ക്ക് 23 വയസ്

നടന്‍ ബഹദൂറിന്റെ ഓര്‍മകള്‍ക്ക് 23 വയസ്. സ്വതസിദ്ധമായ അഭിനയശൈലി കൊണ്ട് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ ബഹദൂര്‍, ഒട്ടനവധി വ്യത്യസ്ത വേഷങ്ങളിലൂടെ അരനൂറ്റാണ്ടുകാലത്തോളം മലയാള സിനിമയില്‍ നിറഞ്ഞുനിന്നു. 

ഹാസ്യനടനായും സ്വഭാവനടനായുമൊക്കെ വെള്ളിത്തിരയില്‍ നിറഞ്ഞാടിയ പി.കെ.കുഞ്ഞാലു എന്ന ബഹദൂര്‍ ഒരുകാലത്ത് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായിരുന്നു. കോമഡി വേഷങ്ങളും സീരിയസ് കഥാപാത്രങ്ങളും അദ്ദേഹം ഒരുപോലെ മികച്ചതാക്കി.  1960-70 കാലഘട്ടത്തിൽ പ്രശസ്ത നടൻ അടൂർ ഭാസിയുമായി ചേർന്ന് ഒരു ഹാസ്യ ജോടി തന്നെ മലയാള സിനിമയിൽ ഇദ്ദേഹം സൃഷ്ടിച്ചു.

നാടക നടനായി തുടങ്ങിയ ബഹദൂറിന് ആ അനുഭവങ്ങള്‍ സിനിമയില്‍ മുതല്‍ക്കൂട്ടായിരുന്നു. നടനെന്ന നിലയില്‍ നിരന്തരം സ്വയം നവീകരിച്ച ബഹദൂര്‍ അഭിനയത്തെ എന്നും നെഞ്ചോട് ചേര്‍ത്തുപിടിച്ചു. 
സാമ്പത്തിക പ്രശ്നങ്ങൾ മൂലം പഠിത്തം നിർത്തേണ്ടി വന്ന ബഹദൂർ ആദ്യം ജീവിത മാർഗ്ഗത്തിനു വേണ്ടി ബസ് കണ്ടക്ടർ ആയി ജോലി നോക്കി. പിന്നീട് മലയാള ചലചിത്രകാരനും നടനുമായ തിക്കുറിശ്ശിയെ ഒരു ബന്ധു വഴി കണ്ടുമുട്ടുകയും സിനിമയിലേക്കുള്ള വഴി തുറന്നു കിട്ടുകയുമായിരുന്നു. തിക്കുറിശ്ശിയാണ് അദ്ദേഹത്തിന് ബഹദൂർ എന്ന പേര് സമ്മാനിച്ചത്.

ഒരു ചെറിയ വേഷത്തിൽ ആദ്യ സിനിമയായ അവകാശിയിൽ (1954) അഭിനയിച്ചു. അക്കാലത്ത് ആകാശവാണിയിൽ നാടകങ്ങളിലും അദ്ദേഹം ശബ്ദം കൊടുത്തിരുന്നു. പിന്നീട് പാടാത്ത പൈങ്കിളി എന്ന ചിത്രത്തിലാണ് ശ്രദ്ധേയമായ ഒരു വേഷം ലഭിച്ചത്.  അരനൂറ്റാണ്ടുകാലത്തോളം മലയാള സിനിമയില്‍ നിറഞ്ഞുനിന്ന ബഹദൂര്‍ രണ്ട് തവണ മികച്ച രണ്ടാമത്തെ നടനുള്ളതും ഒരുതവണ മികച്ച ഹാസ്യനടനുമുള്ള സംസ്ഥാന പുരസ്‌കാരവും നേടി. ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കർ ആണ് ബഹദൂറിന്റെ അവസാന ചിത്രം. ലോകത്തോട് വിടവാങ്ങി 22 വര്‍ഷം കഴിഞ്ഞെങ്കിലും ബഹദൂറിന്റെ കഥാപാത്രങ്ങള്‍ പ്രേക്ഷക ഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*