
മുംബൈ: ക്യാപ്റ്റന്‍സി മാറ്റത്തില്‍ ഐപിഎല്‍ തുടങ്ങും മുന്‍പ് തന്നെ വന്‍ ആരാധക നഷ്ടം സംഭവിച്ച മുംബൈ ഇന്ത്യന്‍സിനു തുടരെ മൂന്ന് തോല്‍വികള്‍ താങ്ങാവുന്നതിലും അപ്പുറത്താണ്. ഈ സീസണില്‍ ഒരു മത്സരവും ജയിക്കാത്ത ഏക ടീമെന്ന നാണക്കേടും അഞ്ച് കിരീടങ്ങളുള്ള മുംബൈയ്ക്ക് തന്നെ. രോഹിത് ശര്‍മയെ നായക സ്ഥാനത്തു നിന്നു മാറ്റി ഹര്‍ദിക് പാണ്ഡ്യയെ തിരിച്ചെത്തി നായകനാക്കിയ മുംബൈയുടെ തീരുമാനം അമ്പെ പാളി നില്‍ക്കുന്നു.
രോഹിതിനെ തിരികെ നായകനാക്കി ടീമിനെ രക്ഷിച്ചെടുക്കാന്‍ പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും പശ്ചിമ ബംഗാള്‍ കായിക മന്ത്രിയുമായ മനോജ് തിവാരി. മൂന്നാം പോരാട്ടത്തില്‍ സ്വന്തം തട്ടകമായ വാംഖഡെ സ്‌റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോടാണ് ആറ് വിക്കറ്റിൻ്റെ പരാജയം മുംബൈ ഏറ്റുവാങ്ങിയത്. പിന്നാലെയാണ് തിവാരിയുടെ ശ്രദ്ധേയ നിരീക്ഷണങ്ങള്‍.
‘എനിക്ക് തോന്നുന്നത് മുംബൈയുടെ നായക സ്ഥാനം രോഹിത് ശര്‍മയ്ക്ക് തിരികെ നല്‍കിയേക്കുമെന്നാണ്. അഞ്ച് കിരീടങ്ങള്‍ സമ്മാനിച്ച രോഹിതിനെ മാറ്റി ഹര്‍ദികിനു നായക സ്ഥാനം നല്‍കാന്‍ ഇന്ത്യന്‍സിൻ്റെ ഉടമകള്‍ക്ക് സാധിക്കുമെങ്കില്‍ ഹര്‍ദികിനെ മാറ്റുന്ന തീരുമാനങ്ങള്‍ എടുക്കാനും അവര്‍ മടിക്കില്ല എന്നു തന്നെയാണ്.’
‘ക്യാപ്റ്റനെ മാറ്റുന്നത് വലിയ കാര്യമൊക്കെ തന്നെയാണ്. എന്നാല്‍ അതുകൊണ്ടു ടീമിനു ഗുണമുണ്ടായിട്ടില്ല. അവര്‍ ഒരു പോയിന്റും ഇതുവരെ നേടിയതുമില്ല. ക്യാപ്റ്റനാകാന്‍ നിറയെ ആളുകളെ കിട്ടും. ടീം ജയിക്കാന്‍ ഭാഗ്യം മാത്രം പോര ക്യാപ്റ്റന്‍സിയും മികച്ചതാകണം. ഇവിടെ ക്യാപ്റ്റന്‍സിക്ക് ഒരു മികവും ചൂണ്ടിക്കാണിക്കാനില്ല’- തിവാരി വ്യക്തമാക്കി.
മുന്‍ താരങ്ങളില്‍ പലരും ഹര്‍ദികിൻ്റെ ക്യാപ്റ്റന്‍സിയെ ചോദ്യം ചെയ്തു രംഗത്തെത്തിയിരുന്നു. ഇര്‍ഫാന്‍ പഠാനടക്കമുള്ളവരാണ് നേരത്തെ വിമര്‍ശനമുന്നയിച്ചത്. പിന്നാലെയാണ് മനോജ് തിവാരിയും രംഗത്തെത്തിയത്.
Be the first to comment