മനുഷ്യശരീരത്തിന്റെ അദ്ഭുതക്കാഴ്ചകളുമായി കോട്ടയം മെഡിക്കൽ കോളജിൽ ‘മെഡെക്സ്’ – 23 പ്രദർശനമൊരുങ്ങുന്നു

കോട്ടയം: മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങളും അവസ്ഥാന്തരങ്ങളും മനസ്സിലാക്കുവാനും ശസ്ത്രക്രിയ ഉൾപ്പടെയുള്ള വൈദ്യശാസ്ത്രത്തിന്റെ വിവിധ തലങ്ങളെ പരിചയപ്പെടുവാനും പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്ന ഓൾ കേരള മെഡിക്കൽ എക്സിബിഷൻ മെഡെക്‌സ് -23 ഒക്ടോബർ 26 മുതൽ നവംബർ 12 വരെ കോട്ടയം മെഡിക്കൽ കോളേജിൽ നടക്കും. എട്ട് വർഷങ്ങൾക്കുശേഷമാണ് വീണ്ടും കോട്ടയം മെഡിക്കൽ കോളേജിൽ സ്റ്റുഡൻറ് യൂണിയന്റെ നേതൃത്വത്തിൽ മെഡിക്കൽ എക്സിബിഷൻ സംഘടിപ്പിച്ചിരിക്കുന്നത്.

മെഡിക്കൽ എക്സിബിഷന്റെ സ്വാഗത സംഘം രൂപീകരണ യോഗം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ശങ്കർ എസ് അധ്യക്ഷനായിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. റ്റി കെ ജയകുമാർ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ബ്ലോക്ക്‌ പഞ്ചായത്തംഗം അന്നമ്മ മാണി, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സാം ക്രിസ്റ്റി മാമ്മൻ, മെഡിക്കൽ കോളേജ് ഓർത്തോവിഭാഗം വകുപ്പുമേധാവി ഡോ. റ്റിജി തോമസ് ജേക്കബ്, കോട്ടയം മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സ്യൂ ആൻ സക്കറിയ എന്നിവർ പ്രസംഗിച്ചു.

കോട്ടയം മെഡിക്കൽ കോളജിന്റെ അറുപതാം വാർഷികത്തിന്റെ ഭാഗമായി ഉപകാരപ്രദമായ കൂടുതൽ ആരോഗ്യവിവരങ്ങൾ ജനങ്ങളോട് പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഓൾഡ് ക്യാംപസ്, പഴയ ഓഡിറ്റോറിയം, എംഎച്ച്എസ് ക്വാർട്ടേഴ്സ് എന്നിവിടങ്ങളിലായാണ് മെഡെക്സ് പ്രദർശനം നടക്കുന്നത്. 4 മണിക്കൂർ നീളുന്ന വിസ്മയക്കാഴ്ചകൾ കാണാൻ അഞ്ച് ജില്ലകളിൽ നിന്നായി നാലര ലക്ഷം കാഴ്ചക്കാരെയാണ് പ്രതീക്ഷിക്കുന്നത്.

രാവിലെ 7 മുതൽ രാത്രി 8 വരെയാണ് പ്രദർശനം. ടിക്കറ്റ് നിരക്കിൽ തീരുമാനമായിട്ടില്ല. വിദ്യാർഥികൾക്ക് പ്രത്യേക ഇളവുണ്ടാവുമെന്ന് സംഘാടകർ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*