പൂജിക്കാൻ നൽകിയ നവരത്ന മോതിരം പണയംവെച്ച് മേൽശാന്തി: തിരിച്ചുകൊടുത്തത് പൂവും ചന്ദനവും; സസ്പെൻഷൻ

കോട്ടയം: പ്രവാസി മലയാളി കുടുംബം പൂജിക്കാൻ ഏൽപ്പിച്ച നവരത്ന മോതിരം പണയംവെച്ച മേൽശാന്തിയ്ക്ക് സസ്പെൻഷൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തിരുമൂഴിക്കുളം ദേവസ്വം മേൽശാന്തി കെ പി വിനീഷിനെയാണ് പരാതിയെ തുടർന്ന് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ ദേവസ്വത്തിന്റേയും വിജിലൻസിന്റേയും അന്വേഷണം പുരോ​ഗമിക്കുകയാണ്.

ദുബായിൽ ജോലി നോക്കുന്ന പറവൂർ സ്വദേശിയും കുടുംബവുമാണ് ഒന്നര ലക്ഷം രൂപ മൂല്യം വരുന്ന നവരത്ന മോതിരം പൂജിക്കാനായി മേൽശാന്തിയെ ഏൽപ്പിച്ചത്. 21 ദിവസത്തെ പൂജ ചെയ്തതാൽ കൂടുതൽ ഉത്തമമാകുമെന്ന് ഇവരെ വിശ്വസിപ്പിക്കുകയായിരുന്നു. മോതിരം തിരിച്ചുവാങ്ങാനായി എത്തിയപ്പോൾ പൂജയുടെ പൂവും ചന്ദനവും മാത്രമാണ് പ്രസാദമായി പട്ടിൽ പൊതിഞ്ഞ് നൽകിയത്. മോതിരം ചോ​ദിച്ചപ്പോൾ കൈമോശം വന്നെന്നാണ് പറഞ്ഞത്.

പ്രവാസി ദേവസ്വം കമ്മീഷണർക്ക് പരാതി നൽകിയതോടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മോതിരം പണയംവച്ചെന്ന് സമ്മതിച്ചു. പിന്നീട് മോതിരം തിരികെ നൽകുകയും ചെയ്തു. മോതിരം രസീത് എഴുതി വഴിപാടായി ക്ഷേത്രത്തിൽ ഏൽപ്പിച്ചതല്ലെന്നും മേൽശാന്തിയുമായി നേരിട്ടാണ് ഇടപാട് നടത്തിയതെന്നുമാണ് തിരുമൂഴിക്കുളം ദേവസ്വം അധികൃതർ പറഞ്ഞത്. തിരുമൂഴിക്കുളം ദേവസ്വത്തിലെ കീഴ്ശാന്തി മനോജിനെ മേടവിഷു ഡ്യൂട്ടിക്ക് ശബരിമയിൽ ആട്ടിയ നെയ് മറിച്ചുവിറ്റെന്ന പരാതിയിൽ കഴിഞ്ഞ മാസം സസ്പെൻഡ് ചെയ്തിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*