‘പുനരധിവാസത്തിനായി കേരളം ആവശ്യപ്പെട്ടത് ഭരണഘടനാപരമായ അവകാശം; നിബന്ധനകൾ കേരളത്തോടുള്ള ക്രൂരത’; മന്ത്രി കെ രാജൻ

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി കേരളം ആവശ്യപ്പെട്ടത് ഭരണഘടനാപരമായ അവകാശമെന്ന് മന്ത്രി കെ രാജൻ. കേന്ദ്രം അനുവദിച്ചത് ഉപാധികളോടെയുള്ള ലോൺ മാത്രമാണെന്നും പറഞ്ഞു. എസ്എഎസ്കെസിഐ വ്യവസ്ഥയിലള്ള നിബന്ധനകൾ കേരളത്തോടുള്ള ക്രൂരതയാണെന്ന് മന്ത്രി പറഞ്ഞു. കൃത്യമായ കണക്കുകളോടെയാണ് കേന്ദ്രത്തിന് മുന്നിൽ കേരളം ആവശ്യമുന്നയിച്ചിരുന്നതെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.

45 ദിവസത്തിനകം ചിലവഴിക്കണം എന്ന വ്യവസ്ഥയോടെയാണ് ലോൺ കൈമാറുന്നത്. പണം വകമൊറ്റി ചെലവഴിച്ചാൽ കേരളത്തിൻ്റെ മറ്റ് വിഹിതങ്ങളിൽ കുറവ് വരുത്തുമെന്നും പ്രഖ്യാപനമുണ്ടെന്ന് മന്ത്രി പറ‍ഞ്ഞു. കേരളം ഒരു പ്രത്യേക ഘട്ടത്തിൽ എത്തപ്പെട്ടു എന്ന് കരുതി എന്തുമാകാം എന്ന് കരുതരുത്. അനുവദിച്ച ലോൺ ഉപയോഗിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മുൻപ് ഇത്തരമൊരു അനുഭവമില്ലാത്തതിനാൽ ഏത് വിധത്തിൽ കാര്യങ്ങൾ നടത്തണമെന്ന് ആലോചിക്കും.

പ്രൻസിപ്പൽ സെക്രട്ടറിമാരുടെ യോഗം ചേരുമെന്നും നടപ്പിലാക്കേണ്ട പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുമെന്നും മന്ത്രി കെ രാജൻ അറിയിച്ചു.പുന‌ർനി‍ർമ്മാണത്തിനായി ലഭിച്ച കേന്ദ്ര വായ്പയുടെ വിനിയോഗം ച‍ർച്ചചെയ്യാൻ വകുപ്പ് സെക്രട്ടറിമാ‌‍ർ യോഗം ചേരും. ഈ സാമ്പത്തിക വ‍ർഷം തന്നെ പദ്ധതികൾ പൂ‍ർത്തിയാക്കണമെന്ന നിബന്ധനയിൽ ഇളവ് തേടാനും സർക്കാർ ആലോചിക്കുന്നുണ്ട്. പദ്ധതി പൂർത്തിയാക്കാൻ കേന്ദ്രത്തോട് സാവകാശം തേടുന്നതും പരിഗണിക്കുന്നുണ്ട്.

ധനമന്ത്രി കെ.എൻ.ബാലഗോപാലിൻെറ നി‍‍ർദേശ പ്രകാരമാണ് വകുപ്പ് സെക്രട്ടറിമാ‍ർ യോഗം ചേരുന്നത്. രണ്ട് ദിവസത്തിനകം യോഗം വിളിക്കാനാണ് നി‍ർദേശം.പുനർ നിർമ്മാണ പദ്ധതികളുടെ നി‍ർവഹണ വകുപ്പുകളുടെ സെക്രട്ടറിമാരാണ് യേഗം ചേരുക.ധനകാര്യ വകുപ്പിൻെറ ചുമതലയുളള അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകിന്റെ നേതൃത്വത്തിലുളള യോഗത്തിൽ പൊതുമരാമത്ത്, റവന്യു,ജല വിഭവം, പൊതുവിദ്യാഭ്യസ വകുപ്പുകളുടെ സെക്രട്ടറിമാരാകും പങ്കെടുക്കുക.

വായ്പാ തുക ഉപയോഗിച്ച് എങ്ങനെ പദ്ധതികൾ പൂർത്തിയാക്കാം, കേന്ദ്രം നിർദേശിച്ച മാനദണ്ഡങ്ങളിൽ നിന്ന് എങ്ങനെ പ്രവർത്തിക്കാം, സമയപരിധിയിൽ ഇളവ് നേടാൻ കേന്ദ്രത്തെ സമീപിക്കണോ തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ആലോചിക്കും.സെക്രട്ടറി തല യോഗത്തിലെ നിർദേശങ്ങൾ മന്ത്രിമാരും അവലോകനം ചെയ്യുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*