കോട്ടയം മെഡിക്കൽ കോളജ് ഭൂഗർഭ പാതയുടെ നിർമാണ പുരോഗതി വിലയിരുത്തി മന്ത്രി വി.എൻ വാസവൻ; ഭൂഗർഭപാത ഓണത്തിന് തന്നെ

ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിലെ ഭൂഗർഭപാതയുടെ നിർമാണ പുരോഗതി സഹകരണ- തുറമുഖ -ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ വിലയിരുത്തി. ഭൂഗർഭപാത ഓണത്തിന് തുറന്നു കൊടുക്കുമെന്ന് മന്ത്രി പറഞ്ഞു.

ഭൂഗർഭപാത നിർമാണത്തോടനുബന്ധിച്ച് അടച്ച മെഡിക്കൽ കോളജ് ആശുപത്രിയുടെ മുമ്പിലെ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും തിരക്കേറിയ റോഡ് മുറിച്ചു കടക്കാൻ പ്രയാസപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഭൂഗർഭ പാത നിർമിക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചത്.

1.30 കോടി രൂപ ചെലവിൽ 18.57 മീറ്റർ നീളത്തിലും അഞ്ചു മീറ്റർ വീതിയിലും മൂന്നര മീറ്റർ ഉയരത്തിലും നിർമിക്കുന്ന ‘ഭൂഗർഭപാതയിൽ ടൈലുകൾ പാകൽ, വൈദ്യുതീകരണം, പെയിന്റിംഗ്, സീലിങ് തുടങ്ങിയ പ്രവർത്തികളാണ് പുരോഗമിക്കുന്നത്. ഭൂഗർഭപാതയിൽ വീൽചെയറുകളിൽ രോഗികളെ കൊണ്ടുപോകുന്നതിന് വേണ്ട സജ്ജീകരണം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, പൊതുമരാമത്ത് നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ജോസ് രാജൻ, ഡി.സി.എച്ച് വൈസ് പ്രസിഡന്റ് കെ. എൻ. വേണുഗോപാൽ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. അടിപ്പാതയുടെ കോൺക്രീറ്റിംഗുമായി ബന്ധപ്പെട്ട പ്രവർത്തികൾ പൂർത്തിയായതിനെ തുടർന്നാണ് റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്.

Be the first to comment

Leave a Reply

Your email address will not be published.


*