ന്യൂനപക്ഷ സംരക്ഷണമാണ് ഇടതുപക്ഷ അജണ്ടയെന്നും ഇതിനെ പ്രീണനമെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടന്നെന്നും ; എം വി ​ഗോവിന്ദൻ

തിരുവനന്തപുരം : ന്യൂനപക്ഷ സംരക്ഷണമാണ് ഇടതുപക്ഷ അജണ്ടയെന്നും ഇതിനെ പ്രീണനമെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടന്നെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ഇതേ പ്രചരണം കേരളത്തിലും നടന്നു. ആദ്യമായി കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നത് കോൺഗ്രസ്സിൻ്റെ ചെലവിലാണ്. ഇത് തന്നെയാണ് തൃശൂരും നടന്നത്. ക്രൈസ്തവ ഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലെ കോൺഗ്രസ് വോട്ട് ബിജെപിക്ക് പോയി എന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

വർഗീയ ശക്തികൾ യുഡിഎഫിന്റെ സഖ്യകക്ഷിയായി. ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ യുഡിഎഫിന് വേണ്ടി പ്രവർത്തിച്ചു. ഇതാണ് യുഡിഎഫിന്റെ വിജയത്തിന് കാരണം. മുസ്ലിം ലീഗിനെ നയിക്കുന്ന ആശയ അടിത്തറ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിൻ്റേതുമായി മാറി. വർഗീയ ശക്തികളോട് ചേരാൻ മുസ്ലിംലീഗിന് മടിയുണ്ടായില്ല. ലീഗ് പ്രവർത്തകരെ നയിച്ചത് ജമാഅ ഇസ്ലാമിയുടെ ആശയമാണ്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും.

ലീഗും കോൺഗ്രസും ജമാഅത്ത ഇസ്ലാമിയോടൊപ്പം പ്രവർത്തിച്ചതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. എസ്എൻഡിപി ബിജെപിയിലേക്കുള്ള റിക്രൂട്ട്മെൻറ് നടത്തുന്നു. ബിഡിജെഎസ് വഴിയാണ് റിക്രൂട്ട്മെൻറ് നടത്തുന്നത്. എസ്എൻഡിപിയിൽ നിന്ന് ബിജെപിയിലേക്ക് കുത്തൊഴുക്കാണ്. സ്വത്വ രാഷ്ട്രീയം വളർത്തി മുതലെടുപ്പ് നടക്കുകയാണ്. ചാതുർവർണ്യത്തിൽ ഉൾപ്പെടാത്തവരാണ് എസ്എൻഡിപി. ചാതുർവർണ്യം കൊണ്ടുവരണമെന്നത് ബിജെപിയുടെ അജണ്ടയാണ്.

വർഗ ബഹുജന സംഘടനകളുടെ ആകെ അംഗത്വം കൂട്ടിയാൽ നമുക്ക് കിട്ടിയ വോട്ടിനെക്കാൾ കൂടുതലാണ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. സംഘടനാ ദൗർബല്യമാണ് ഇത് കാണിക്കുന്നത്. ഒരാരുത്തരും ഓരോ ഇടത്ത് ഓരോ നിലപാടാണ് സ്വീകരിക്കുന്നത്. മുതലാളിത്ത സമൂഹത്തിൽ വിരുദ്ധ ആശയങ്ങൾ നമ്മളിലേക്ക് നുഴഞ്ഞു കയറാം. ഇതിനെ പ്രതിരോധിച്ചേ മതിയാകൂ എന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*