തമിഴ്‌നാട്ടിൽ ക്ഷീരയുദ്ധം കടുപ്പിച്ച് അമൂൽ; അമിത് ഷായ്ക്ക് മേൽ സമ്മർദം ചെലുത്തി സ്റ്റാലിൻ

തമിഴ്‌നാട്ടിൽ ക്ഷീരയുദ്ധം കടുപ്പിച്ചിരിക്കുകയാണ് അമൂൽ. അമൂലിന്റെ വരവ് ക്ഷീരമേഖലയിൽ അനാരോഗ്യകരമായ മത്സരത്തിന് കാരണമാകുമെന്നും രാജ്യത്തിന്റെ വിവിധയിടങ്ങളിൽ പരമ്പരാഗത ക്ഷീരകർഷകർക്ക് തിരിച്ചടിയായി കുത്തക കോർപറേറ്റുകളുടെ അനാരോഗ്യകരമായ മത്സരത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിൽ അമൂൽ പാൽ ഉത്പാദനം അവസാനിപ്പിക്കാൻ അമിത് ഷാ ഇടപെടണമെന്നും എം.കെ സ്റ്റാലിൻ പറഞ്ഞു.

ക്ഷീരവികസനത്തിന്റെ അടിസ്ഥാനശിലയാണ് പ്രാദേശിക സഹകരണസംഘങ്ങൾ. പരസ്പരം വിതരണാതിർത്തിയിൽ കടന്നുകയറാത്ത രീതിയിലാണ് ഇന്ത്യയിൽ പാൽ വിപണനം നടന്നിരുന്നതെന്നും അത്തരം നടപടികൾ ഓപറേഷന് വൈറ്റ് ഫ്‌ളഡ് എന്ന ഉദ്യമത്തിന് വിപരീതമായി പ്രവർത്തിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. അമൂലിന്റെ നടപടി ആവിന്റെ പാൽ ഉത്പാദന-വിപണന മേഖലയിലേക്ക് കടന്നുകയറുന്നുവെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.

ഗുജറാത്ത് കോപറേറ്റിവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന പാൽ ബ്രാൻഡാണ് അമൂൽ. തമിഴ്‌നാട് കോപറേറ്റിവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷൻ ലിമിറ്റഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന പാൽ ബ്രാൻഡാണ് ആവിൻ. 

സംസ്ഥാനത്തെ നിരവധി ഔട്ട്‌ലെറ്റുകളിൽ പാല് വിൽപന നടത്തുന്നതിന് പുറമെ ഉത്പാദനത്തിനും അമൂൽ ലക്ഷ്യമിട്ടിരുന്നു. കർഷകരിൽ നിന്ന് ലിറ്ററിന് 36 രൂപയ്ക്ക് പാൽ വാങ്ങാനുള്ള നടപടികൾ അമൂൽ ആരംഭിച്ചു കഴിഞ്ഞു. തമിഴ്‌നാട് സർക്കാർ നിയന്ത്രണത്തിലുള്ള സംഘമായ ആവിന് 32 രൂപ മുതൽ 34 രൂപ മാത്രം നൽകുമ്പോഴാണ് വില കൂട്ടി നൽകി അമൂൽ വിപണി കീഴടക്കാൻ എത്തുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*