കോട്ടയത്ത് അമ്മയെ ബാലാത്സം​ഗം ചെയ്തു, മകന് ജീവപര്യന്തം കഠിന തടവ്

കോട്ടയം: അമ്മയെ ബലാത്സംഗം ചെയ്ത കേസിൽ മകന് ജീവപര്യന്തം കഠിന തടവും കാൽലക്ഷം രൂപ പിഴയും. ചങ്ങനാശേരി ചെത്തിപ്പുഴ ചീരഞ്ചിറ ഭാഗത്തു താമസിക്കുന്ന യുവാവിനെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എൽസമ്മ ജോസഫ് ശിക്ഷിച്ചത്. പിഴ തുക ഇരയായ പ്രതിയുടെ അമ്മയ്ക്കു നൽകാനും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറു മാസം തടവ് അനുഭവിക്കാനും പ്രതിയ്ക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നു കണ്ടെത്തിയാണ് പ്രതിയ്ക്ക് കോടതി പരമാവധി ശിക്ഷ വിധിച്ചത്.

2019 ആഗസ്റ്റ് 19 നായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യപിച്ചെത്തിയ പ്രതി മുറിയ്ക്കുളളിൽ അമ്മയെ പൂട്ടിയിട്ട ശേഷം ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. രാത്രിയിൽ പല തവണ ഇത്തരത്തിൽ അമ്മയെ ഇയാൾ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി. ഇതിനെ തുടർന്ന് ഇരയായ മാതാവ് ചങ്ങനാശേരി പോലീസിൽ എത്തി പരാതിപ്പെട്ടതോടെയാണ് ക്രൂരമായ പീഡനത്തിന്റെ വിവരം പുറത്തറിഞ്ഞത്. തുടർന്നു, പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

ചങ്ങനാശേരി ഇൻസ്‌പെക്ടറായിരുന്ന കെ.പി വിനോദാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. പീഡനത്തിന് ഇരയായ മാതാവ് അടക്കം 15 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. ഇന്ത്യൻ ശിക്ഷാനിയമം 376(2) (എഫ്)(എൻ) വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പ്രോസിക്യൂഷനു വേണ്ടി അഡ്വ.ഗിരിജ ബിജു കോടതിയിൽ ഹാജരായി.

Be the first to comment

Leave a Reply

Your email address will not be published.


*