‘അമ്മയുടെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തു’: സൈബർ ആക്രമണത്തിൽ പരാതിയുമായി അർജുന്റെ കുടുംബം

കോഴിക്കോട്: സൈബർ ആക്രമണത്തിൽ പരാതി നൽകി മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബം. അമ്മയുടെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്ത രണ്ട് യൂട്യൂബ് ചാനലുകൾക്കെതിരെയാണ് ചേവായൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

വാർത്താ സമ്മേളനത്തിനിടെ നടത്തിയ പരാമർശങ്ങളാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായ ദുഷ്പ്രചാരണമാണ് നടക്കുന്നതെന്നും അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതായും പരാതിയുണ്ട്.

അർജുന്റെ അമ്മ സൈന്യത്തെ ഉൾപ്പെടെ വിമർശിച്ച് വൈകാരികമായി സംസാരിച്ചതോടെയാണ് ഒരു വിഭാഗം ഇവർക്കെതിരെ തിരിഞ്ഞത്. അർജുനെ ജീവനോടെ കിട്ടുമെന്നു പ്രതീക്ഷയില്ലെന്നാണ് അമ്മ ഷീല പറഞ്ഞത്. അർജുൻ വീഴാൻ സാധ്യതയുള്ള വലിയ കുഴി മണ്ണിട്ടു മൂടുകയാണുണ്ടായത്. ഇനി യാതൊരു പ്രതീക്ഷയുമില്ല. സൈന്യം എത്തിയപ്പോൾ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ആ പ്രതീക്ഷ ഇല്ലാതായി. സൈന്യം മതിയായ രീതിയില്‍ ഇടപെട്ടുവെന്ന് തോന്നുന്നില്ലെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് കാരണമായത്.

അതിനിടെ കർണാടക ഷിരൂരിൽ നദിയിൽ അർജുന്റെ ലോറി കണ്ടെത്തിയതിനു പിന്നാലെ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായ രഞ്ജിത് ഇസ്രായേലിനെതിരെയും രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. ലോറി കരയിൽ തന്നെയുണ്ടാകും എന്ന രഞ്ജിത്തിന്റെ വാക്കുകളാണ് വിമർശനങ്ങൾക്ക് വഴിവച്ചത്.

16ന് അർജുനെ കാണാതായെങ്കിലും കർണാടക സർക്കാരിന്റെ ഭാഗത്തുനിന്നും തിരച്ചിൽ നടപടികൾ കാര്യക്ഷമമല്ല എന്ന് ആരോപണം ഉയർന്നിരുന്നു. കേരളത്തിൽ നിന്ന് രക്ഷാപ്രവർത്തനത്തിന് നിരവധിപ്പേരാണ് ഷിരൂരിലേക്ക് പോയത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കുന്നവരാണ് സമൂഹ മാധ്യമത്തിൽ ഏറ്റുമുട്ടുന്നത്.

അതിനിടെ അർജുന് വേണ്ടിയുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ അർജുന്റെ ലോറി കണ്ടെത്തിയിരുന്നു. ലോറിയുടെ ഡ്രൈവർ കാബിനിൽ അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പുരോ​ഗമിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*