‘സർക്കാർ വേട്ടക്കാരെ സംരക്ഷിക്കുന്നു, മന്ത്രി സജി ചെറിയാനും മുകേഷും രാജിവെക്കണം’; എൻ.കെ പ്രേമചന്ദ്രൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവച്ച മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്ന് എൻ കെ പ്രേമചന്ദ്രൻ എൻ പി. സംസ്ഥാന സർക്കാർ വേട്ടക്കാരെ സംരക്ഷിക്കുകയാണ്. ഇരകളായ പെൺകുട്ടികളോട് നീതി കാട്ടിയില്ല. പവർഗ്രൂപ്പിൻ്റെ പേരും കുറ്റാരോപിതരുടെ പേരും സർക്കാർ വെളിപ്പടുത്തണം. ഹേമ കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന സർക്കാരിന്റെ കൈവശം ഇരിക്കുമ്പോഴാണ് മുകേഷ് മത്സരിച്ചത്. ഇത് ചെയ്യാൻ സർക്കാരിനും സിപിഐഎം പാർട്ടിക്കും എങ്ങനെ കഴിഞ്ഞുവെന്നും അദ്ദേഹം ചോദിച്ചു. മുകേഷ് എംഎൽഎയായി തുടരുന്നത് ധാർമ്മികതയ്ക്ക് നിരക്കുന്നതല്ലെന്നും എം മുകേഷ് എം.എൽ.എ.സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗുരുതര പരാമർശങ്ങൾ ഉണ്ടായിരുന്നിട്ടും നാലര വർഷം റിപ്പോർട്ട് പൂഴ്ത്തി വച്ചത് ഗുരുതര ക്രിമിനൽ കുറ്റമാണ്. ക്രിമിനൽ കുറ്റത്തിന് നേതൃത്വം കൊടുത്ത സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.വിൻസൻ്റിൻ്റെയും എൽദോസ് കുന്നപ്പിള്ളിയുടെയും കാര്യമാണ് പലരും ചോദിക്കുന്നത്. എന്നാൽ യുഡിഎഫ് എംഎൽഎമാരുടെ വിഷയവും ഇതും തമ്മിൽ വ്യത്യാസം ഉണ്ട്. സർക്കാർ നിയോഗിച്ച കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ പരാതി ഉയർന്നത്. സർക്കാർ ആവശ്യപ്പെട്ട പ്രകാരമാണ് ഇരകൾ പരാതിയുമായി എത്തിയത്. വിഷയത്തിൽ സിപിഐഎം സ്വീകരിക്കുന്ന നിലപാട് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം പറഞ്ഞു.

അമ്മയുടെ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ധാർമിക ഉത്തരവാദിത്വം എറ്റെടുത്ത് രാജിവച്ചു. അങ്ങനെയെങ്കിൽ എന്തുകൊണ്ട് ആത്മയുടെ പ്രസിഡന്റ് രാജിവക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ആത്മയുടെ പ്രസിഡൻ്റിനെതിരെ ഗുരുതര ആരോപണങ്ങൾ റിപ്പോർട്ടിലുണ്ടെന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*