
കോട്ടയം :രണ്ടാം പിണറായി സർക്കാരിന്റെ നാലാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാല സ്റ്റേഡിയത്തിൽ സർക്കാർ സഹായത്തോടെ രാജ്യാന്തര നിലവാരത്തിലുള്ള നാച്വറൽ ടർഫ് ഫ്ളഡ്ലിറ്റ് കോർട്ട് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. സഹകരണ, ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു.അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എംപി മുഖ്യ പ്രഭാഷണം നടത്തി.
വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ, സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ, അഡ്വ. റെജി സക്കറിയ, ഡോ. ബിജു തോമസ് രജിസ്ട്രാർ ഡോ. ബിസ്മി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻറ് സ്പോർട്സ് മേധാവി ഡോ. ബിനു ജോർജ് വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. ബിന്ദു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്യ രാജൻ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ജോസഫ് അമ്പലക്കുളം, ജില്ലാ പഞ്ചായത്ത് അംഗം ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയിംസ് കുര്യൻ, ഗ്രാമപഞ്ചായത്തംഗം ജോഷി ഇലഞ്ഞിയിൽ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് സ്പെയിനിൽ നടന്ന ലോക യൂണിവേഴ്സിറ്റി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഇന്ത്യൻ, പുരുഷ, വനിതാ ടീമുകളിൽ അംഗങ്ങളായിരുന്ന മഹാത്മാ ഗാന്ധി സർവകലാശാലയിലെ താരങ്ങളെയും പരിശീലകരെയും മാനേജരെയും ഇതോടനുബന്ധിച്ച് അനുമോദിച്ചു.
കായിക മേഖലയിൽ സർവകലാശാല നിലനിർത്തുന്ന മികവിനുള്ള അംഗീകാരമെന്നോണം സംസ്ഥാന സർക്കാർ കായിക അടിസ്ഥാന സൗകര്യ വികസനത്തിന് വിപുലമായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കിവരികയാണെന്ന് വൈസ് ചാൻസലർ പറഞ്ഞു. അണ്ടർഗ്രൗണ്ട് സ്പ്രിംഗ്ലർ, ഡ്രെയിനേജ് സംവിധാനങ്ങളോടെ നിർമ്മിച്ച 105 മീറ്റർ നീളവും 65 മീറ്റർ വീതിയുമുള്ള ഫുട്ബോൾ കോർട്ട് രാജ്യാന്തര ഫുട്ബോൾ മത്സരങ്ങൾ വരെ നടത്താൻ പര്യാപ്തമാണ്. സ്പോർട്‌സ് കേരള ഫൗണ്ടേഷനാണ് നിർമാണം നിർവ്വഹിച്ചത്.
2.74 കോടി രൂപയുടെ പദ്ധതി രാജ്യന്തര ഫുട്ബോൾ മത്സരങ്ങൾക്ക് വരെ സൗകര്യം ഉള്ള നൂതന സാങ്കേതിക സംവിധാനങ്ങൾ ഒരുക്കിയാണ് പൂർത്തീകരിച്ചത്.
Be the first to comment