വെള്ളമുണ്ട മാവോയിസ്റ്റ് കേസില്‍ നാല് പ്രതികളും കുറ്റക്കാരാണെന്ന് എന്‍ഐഎ കോടതി

വെള്ളമുണ്ട മാവോയിസ്റ്റ് കേസില്‍ നാല് പ്രതികളും കുറ്റക്കാരാണെന്ന് എന്‍ഐഎ കോടതി. രൂപേഷ്, കന്യാകുമാരി, ഇബ്രാഹിം,ശ്യാം എന്നീ പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. രൂപേഷിനും കന്യാകുമാരിക്കും ഗൂഢാലോചനയും, ആയുധ നിയമപ്രകാരവുമുള്ള കുറ്റങ്ങളും തെളിഞ്ഞു. വയനാട് വെള്ളമുണ്ടയില്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രമോദിന്‍റെ വീട്ടില്‍ അതിക്രമിച്ച് കയറി അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.

ശിക്ഷിക്കപ്പെട്ടത് നിർഭാഗ്യകരമെന്ന് രൂപേഷ് കോടതിയിൽ പറഞ്ഞു. ആരെയും ഉപദ്രവിച്ചതായി തനിക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല. ലഘുലേഖകളിലുണ്ടായിരുന്നത് പശ്ചിമഘട്ടത്തിൻ്റെ സംരക്ഷണവും അരികുവൽകരിക്കപ്പെട്ടവരുടെ അവകാശങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ. സാധാരണ ഗതിയിലെങ്കിൽ കേസ് പോലും നിലനിൽക്കില്ലാത്ത കാര്യങ്ങളാണ് താൻ ചെയ്തുവെന്ന് ആരോപിക്കുന്നതെന്നും രൂപേഷ് കോടതിയില്‍ വ്യക്തമാക്കി.

മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള വിവരങ്ങള്‍ ചോർത്തുന്നത് പ്രമോദ് ആണെന്ന് ആരോപിച്ചായിരുന്നു അക്രമം. വീട്ടിലെത്തിയ സംഘം ആദ്യം ബൈക്ക് കത്തിക്കാന്‍ ശ്രമിച്ചു. ഇത് കണ്ട് പുറത്തേക്ക് വന്ന പ്രമോദിന്‍റെ അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം സംഘം ഓടിക്കളഞ്ഞു. ഒറ്റുകാര്‍ക്ക് ഇതാണ് ശിക്ഷയെന്ന് പോസ്റ്ററും വീട്ടില്‍ പതിച്ചിരുന്നു. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച് കേസ് പിന്നീട് എന്‍ഐഎക്ക് കൈമാറുകയായിരുന്നു.

രൂപേഷിനെകൂടാതെ അനൂപ്, ഇബ്രാഹിം, കന്യാകുമാരി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. രാജ്യദ്രോഹം, കലാപത്തിന് ശ്രമിക്കല്‍, മാരകായുധങ്ങളുമായി അക്രമിക്കല്‍, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍, കുറ്റകരമായ ഗൂഢാലോചന, നാശനഷ്ടം വരുത്തൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*