പ്രജ്വല്‍ രേവണ്ണയ്ക്ക് ജാമ്യമില്ല; കസ്റ്റഡി കാലാവധി നീട്ടി

ബെംഗളൂരു: ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ പ്രജ്വല്‍ രേവണ്ണയ്ക്ക് ജാമ്യമില്ല. പ്രജ്വലിന്റെ കസ്റ്റഡി കാലാവധി നീട്ടി. ജൂണ്‍ 10 വരെയാണ് പ്രജ്വലിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം 31നാണ് പ്രജ്വല്‍ അറസ്റ്റിലായത്. വിദേശത്ത് ഒളിവിലായിരുന്ന പ്രതിയെ വിമാനത്താവളത്തില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹാസനില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായിരുന്നു പ്രജ്വല്‍ രേവണ്ണയെങ്കിലും പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശ്രേയസ് പട്ടേലാണ് മണ്ഡലത്തില്‍ വിജയിച്ചത്. പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ പരാതിയും തുടര്‍ന്നുള്ള കോലാഹലങ്ങളും ദേശീയതലത്തില്‍ ചര്‍ച്ചയായ സമയത്തായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയെന്നായിരുന്നു പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരായ കേസ്. ഈ ദൃശ്യങ്ങള്‍ പുറത്ത് പ്രചരിക്കപ്പെട്ടതോടെയായിരുന്നു സംഭവം വിവാദമായത്. വോട്ടെടുപ്പിന് പിന്നാലെ പ്രജ്വല്‍ ജര്‍മ്മനിയിലേയ്ക്ക് കടക്കുകയും ചെയ്തിരുന്നു.

ലൈംഗിക അതിക്രമ പരാതി ഉയര്‍ന്നതിന് പിന്നാലെ ഏപ്രില്‍ 26 നാണ് പ്രജ്വല്‍ ജര്‍മ്മനിയിലേക്ക് കടന്നത്. പിന്നാലെ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു. വാറണ്ടും പുറപ്പെടുവിച്ചു. ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള നീക്കം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചതിന് പിന്നാലെയാണ് മടക്കം. ആരോപണം ശക്തമായതിന് പന്നാലെ പ്രജ്വലിനെ ജെഡിഎസില്‍ നിന്ന് പുറത്താക്കിയിരുന്നു. മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വല്‍ രേവണ്ണ.

Be the first to comment

Leave a Reply

Your email address will not be published.


*