സ്‌കൂള്‍ സമയത്ത് ഒരു യോഗവും വേണ്ട, പിടിഎ, സ്റ്റാഫ് മീറ്റിങ്ങുകള്‍ വിലക്കി സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ പഠനസമയം തടസപ്പെടുത്തിക്കൊണ്ടുള്ള യാതൊരു പരിപാടികളും ഇനി സ്‌കൂളുകളില്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. പിടിഎ, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി (എസ്എംസി.), അധ്യാപകയോഗങ്ങള്‍, യാത്രയയപ്പ് തുടങ്ങിയവ സ്‌കൂള്‍ പ്രവൃത്തിസമയത്ത് നടത്തുന്നത് പഠനസമയത്തിന് നഷ്ടമുണ്ടാക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്.

സ്‌കൂളുകളില്‍ നിന്ന് വിരമിക്കുന്ന ജീവനക്കാര്‍ക്കുള്ള യാത്രയയപ്പ് യോഗങ്ങളും അനുബന്ധ പരിപാടികളും പ്രവൃത്തി സമയത്തിന് മുമ്പോ അതിനു ശേഷമോ നടത്തണം. അധ്യയന സമയം കുട്ടികളുടെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായിതന്നെ പ്രയോജനപ്പെടുത്തണം. യോഗങ്ങളും മറ്റു പരിപാടികളും നടത്തുന്ന കാരണം അധ്യയന സമയം നഷ്ടമാകുന്നെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

ഇനി ഏതെങ്കിലും രീതിയില്‍ അടിയന്തരമായി മീറ്റിങ്ങുകള്‍ നടത്തേണ്ടി വന്നാല്‍ വിദ്യാഭ്യാസ ഓഫീസറുടെ അനുമതി നിര്‍ബന്ധമാണെന്നും ഉത്തരിവിലുണ്ട്. മീറ്റിങ് കാരണം നഷ്ടപ്പെടുന്ന സമയത്തിനു പകരം സമയം കണ്ടെത്തുകയും വേണം. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*