മദ്യനയത്തില്‍ ഒരു ശുപാര്‍ശയും നല്‍കിയിട്ടില്ല, നടന്നത് പതിവു യോഗം; വിശദീകരണവുമായി ടൂറിസം ഡയറക്ടര്‍

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട യോഗത്തില്‍ വിശദീകരണവുമായി ടൂറിസം ഡയറക്ടര്‍. മദ്യനയം പുതുക്കുന്നത് ചര്‍ച്ച ചെയ്യാനല്ല യോഗം വിളിച്ചത്. വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് 21 ന് യോഗം ചേര്‍ന്നത്. പതിവ് യോഗം മാത്രമാണത്. മദ്യനയം സംബന്ധിച്ച് സര്‍ക്കാരിന് ഒരു ശുപാര്‍ശയും നല്‍കിയിട്ടില്ലെന്നും ടൂറിസം ഡയറക്ടര്‍ പറഞ്ഞു.

ടൂറിസം വകുപ്പിന്റെ ഉന്നമനത്തിനായി വിവിധ സംഘടകളെ വിളിച്ചു ചേര്‍ത്ത് പതിവായി യോഗം ചേരാറുണ്ട്. മദ്യനയം പുതുക്കുന്നത് സംബന്ധിച്ച ഒരു കാര്യവും യോഗം ചര്‍ച്ച ചെയ്തില്ല. സംഘടനകള്‍ ഉന്നയിച്ച ഒരു കാര്യം മാത്രം പരാമര്‍ശിച്ചത് വളച്ചൊടിക്കുകയാണ് ചെയ്തത്.

മന്ത്രിയുടെ നിര്‍ദേശപ്രകാരമല്ല യോഗം വിളിച്ചത്. മറ്റു വകുപ്പുകളില്‍ ടൂറിസം വകുപ്പ് കൈകടത്തില്ലെന്നും ടൂറിസം ഡയറക്ടര്‍ വിശദീകരിച്ചു. മന്ത്രിയുടെ അറിവോടെയായിരുന്നില്ല യോഗം ചേര്‍ന്നതെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫീസും പറയുന്നു.

ടൂറിസം വകുപ്പ് സെക്രട്ടറിയുടെ നിർദേശപ്രകാരം ടൂറിസം ഡയറക്ടർ യോഗംവിളിച്ചത്. ഇത് സൂം മീറ്റിങ് ആയിരുന്നു. ബാറുടമകൾ അടക്കം ഇതിൽ പങ്കെടുത്തിരുന്നു. ഇതിൽ മന്ത്രിയുടെ ഇടപെടലോ നിർദേശമോ ഒന്നും ഇല്ല. മദ്യനയവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലെ അഭിപ്രായം അറിയാൻ ചീഫ് സെക്രട്ടറിയുടെ നിർദേശം ഉണ്ടായിരുന്നു എന്നുമാണ് ടൂറിസം വകുപ്പ് വിശദീകരിക്കുന്നത്. യോ​ഗം വിളിച്ചതിന്റെ തെളിവുകൾ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പുറത്തു വിട്ടിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*