അടിയന്തര കടമെടുപ്പിന് അവകാശമില്ല, കേരളത്തിന്റെ ആവശ്യം തള്ളണം; കേന്ദ്രം സുപ്രീംകോടതിയിൽ

ദില്ലി:  അടിയന്തരമായി 26226 കോടി രൂപ കടമെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. ഇടക്കാല ഉത്തരവ് തേടി കേരളം സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രമറുപടി. അടിയന്തര കടമെടുപ്പിന് സംസ്ഥാനത്തിന് അവകാശമില്ലെന്നും പതിനഞ്ചാം ധനകാര്യകമ്മീഷൻ സംസ്ഥാനത്തെ ഉയർന്ന കടബാധ്യതയുള്ള സംസ്ഥാനമായി വിലയിരുത്തുവെന്നും കേന്ദ്രം വ്യക്തമാക്കുന്നു. 

സംസ്ഥാനം അപേക്ഷയിൽ ഉന്നയിക്കുന്ന ഓരോന്നിനും മറുപടി പറയുന്ന കേന്ദ്രം സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള സിഎജി, ധനകാര്യകമ്മീഷൻ റിപ്പോർട്ടുകൾ, സംസ്ഥാനകേന്ദ്ര കത്ത് ഇടപാടുകൾ  എന്നിവയും നൽകിയിട്ടുണ്ട്. സാമ്പത്തികമായി അനാരോഗ്യമുള്ള സംസ്ഥാനമാണ് കേരളം. തുടർച്ചയായി ധനകാര്യകമ്മീഷനുകൾ ഇത് ചൂണ്ടിക്കാട്ടുന്നു. 2016 ൽ  പുറത്തിറക്കിയ ധവളപത്രത്തിൽ ദൈനംദിന ചെലവുകൾക്ക് പണമില്ലെന്ന് സംസ്ഥാനം തന്നെ വ്യക്തമാക്കുന്നു. നികുതി വരുമാനത്തെക്കാൾ കേരളത്തിൽ കടമാണ് കൂടുന്നത്. കടമെടുപ്പ് പരിധി പല ഘടകങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്രം തീരുമാനിക്കുന്നതാണ്. ഇതിൽ കോടതി ഇടപെടരുത്. കടമെടുപ്പ് പരിധി നിശ്ചയിക്കുന്നത് സംസ്ഥാന ബജറ്റിലേക്കുള്ള കടന്നുകയറ്റമല്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. 

കേരളം ലോകബാങ്കിൽ നിന്നടക്കം കടമെടുത്തിട്ടുണ്ട്. ഇതിന്റെ ഉത്തരവാദിത്വം കേന്ദ്രത്തിനാണ്. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട ലോണിൽ കേരളം വീഴ്ച്ച വരുത്തിയിരുന്നു. പിന്നീട് കേന്ദ്രമാണ് ഈ തുക അടച്ചത്. വലിയ കടബാധ്യതയിൽ നിൽക്കുന്ന സംസ്ഥാനത്തിന് വീണ്ടും കടമെടുക്കാൻ അനുവാദം നൽകിയാൽ പ്രതിസന്ധി രൂക്ഷമാകും.  രാജ്യത്തിന്റെ പൊതുധനസ്ഥിതിയെ ഇത് ബാധിക്കുമെന്നും കേന്ദ്രം വാദം ഉയർത്തുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*