‘നവകേരള യാത്രയ്ക്ക് സ്‌കൂള്‍ ബസ് വേണ്ട;’ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

നവകേരള യാത്രയ്ക്കായി സ്കൂൾ ബസുകൾ വിട്ടു നൽകാനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതി. നവകേരള യാത്രയിൽ ആളുകളെ എത്തിക്കാൻ സംഘാടക സമിതി ആവശ്യപ്പെട്ടാല്‍ സ്കൂൾ ബസുകൾ വിട്ട് നൽകണം എന്ന വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കോടതിയുടെ അനുമതി ഇല്ലാതെ ഉത്തരവ് നടപ്പിലാക്കാരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. കാസർഗോഡ് സ്വദേശിയായ ഫിലിപ്പ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

വിദ്യാർഥിനിയായ തന്റെ മകളും മറ്റു കുട്ടികളും സ്കൂൾ ബസ് ഉപയോഗിക്കുന്നതാണെന്നും, പ്രവൃത്തി ദിവസം ബസ് വിട്ടു നൽകാൻ ഉള്ള നിർദേശം സ്കൂളിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ഹർജിക്കാരൻ വാദിച്ചു. മാത്രമല്ല മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരവും പെർമിറ്റ് പ്രകാരവും സ്കൂൾ ബസുകൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നു നിഷ്കർഷിച്ചിട്ടുണ്ട്. അതുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു.

പ്രവൃത്തി ദിവസങ്ങളിൽ പോലും അധ്യാപകരും മറ്റ് സ്കൂൾ ജീവനക്കാരും നവകേരള യാത്രയിൽ നിശ്ചയമായും പങ്കെടുക്കണമെന്ന് വകുപ്പ് ഉദ്യോഗസ്ഥർ വാക്കാലുള്ള നിർദേശം നൽകിയിട്ടുണ്ടന്നും, ഇത്തരം നിർദേശങ്ങൾ സ്കൂളിന്റെ പ്രവർത്തനത്തെയും വിദ്യാർഥികളേയും മോശമായി ബാധിക്കുമെന്നുമുള്ള ഹർജിക്കാരൻ്റെ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി സ്റ്റേ അനുവദിച്ചത്. ഹർജിക്കാരന് വേണ്ടി അഡ്വ. എൻ ആനന്ദാണ് ഹാജരായത്.

Be the first to comment

Leave a Reply

Your email address will not be published.


*