ഡോ.സിസ തോമസിന് കെടിയു വിസിയായി തുടരാം; സർക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: സാങ്കേതിക സർവകലാശാലയിൽ ഡോ. സിസ തോമസിനെ താത്കാലിക വൈസ് ചാൻസലറായി നിയമിച്ചതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സിസയുടെ നിയമനം സ്‌റ്റേ ചെയ്ത് കൊണ്ട് ഇടക്കാല ഉത്തരവ് വേണമെന്ന സർക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഈ സാഹചര്യത്തിൽ കെടിയു താത്കാലിക വിസിയായി ഗവർണർ നിയമിച്ച ഡോ. സിസ തോമസിന് തുടരാം.

വിസിയുടെ പേര് ശിപാർശ ചെയ്യാനുളള അവകാശം സർക്കാരിനെന്ന് എ ജി വാദിച്ചു. താൽക്കാലിക നിയമനങ്ങൾ പോലും യുജിസി മാനദണ്ഡങ്ങൾ പാലിച്ചേ നിയമിക്കാനാകൂ എന്ന് ഗവർണറുടെ അഭിഭാഷകൻ ഓർമിപ്പിച്ചു. സമാനമായ മറ്റൊരു കേസുകൂടി ഉണ്ടെന്നും അതിനൊപ്പം ഈ ഹർജി നാളെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. യുജിസിയെക്കൂടി ഹർജിയിൽ കക്ഷി ചേർക്കാൻ കോടതി നിർദേശം നല്‍കി. ഇടക്കാല ഉത്തരവ് വേണമെന്ന് എജി ആവശ്യത്തോട്, നിയമനം ഇപ്പോൾ സ്റ്റേ ചെയ്യാനാകില്ലെന്നും വെളളിയാഴ്ച കേസ്  പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വിസിക്കായി സർക്കാർ നിർദേശിച്ച പേരുകൾ തള്ളിയാണ് ഡോ. സിസ തോമസിന് വിസിയുടെ ചുമതല നൽകി രാജ്ഭവൻ ഉത്തരവിറക്കിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്‍റ്  ഡയറക്ടർ ആണ് ഡോ. സിസ തോമസ്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല നൽകാനായിരുന്നു സർക്കാർ ശുപാർശ. ഇത് തള്ളിയാണ് ഡോ. സിസ തോമസിന് ചാൻസലർ കൂടിയായ ഗവർണർ കെടിയു വിസിയുടെ ചുമതല നൽകിയത്. 

Be the first to comment

Leave a Reply

Your email address will not be published.


*