ഒഡീഷയില്‍ മുഖ്യമന്ത്രി നവീൻ പട്നായികിന് തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം

ഒഡീഷ: ലോക്സഭാ തിരഞ്ഞെടുപ്പിനോടൊപ്പം ഒഡീഷയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോ​ഗമിക്കുന്നതിനിടെ മുഖ്യമന്ത്രി നവീൻ പട്നായികിന്‍റെ നേതൃത്വത്തിലുള്ള ബിജു ജനതാദളിന് തിരിച്ചടി. ആദ്യ സൂചനകൾ പുറത്തുവരുമ്പോൾ 74 സീറ്റിൽ ബിജെപി മുന്നിലാണ്. 46 സീറ്റുകളാണ് ബിജെഡിക്കുള്ളത്. സിപിഐഎം, ജെഎംഎം ഓരോ സീറ്റിലും കോൺഗ്രസ് 10 സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപിക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് ഒഡീഷ.ഒഡീഷയിൽ നാല് ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പിൽ പ്രധാനമായും പോരാട്ടം പഴയ ചങ്ങാതിമാരായ ബിജെപിയും ബിജെഡിയും തമ്മിൽ തന്നെയായിരുന്നു. 

21 ലോക്സഭാ മണ്ഡലങ്ങളുള്ള ഒഡീഷയിൽ ഒപ്പത്തിനൊപ്പമായിരുന്നു ഇരുവരുടെയും പോരാട്ടം. നവീൻ പട്നായിക്കിന്റെ വ്യക്തിപ്രഭാവത്തോട് കിടപിടിക്കാൻ ഒരാൾ ഇല്ലാത്തതിനാൽ പ്രധാനമന്ത്രി തന്നെ സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും പോയി പ്രസംഗിക്കുന്ന കാഴ്ചകൾ ഒഡിഷയിൽ കണ്ടിരുന്നു. നവീൻ പട്നായികിന്റെ സ്വീകാര്യതയ്‌ക്കെതിരെയും കൂടിയായിരുന്നു ബിജെപിയുടെ പ്രധാന മത്സരം. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വരെ സഖ്യ ചർച്ചകൾ തകൃതിയായി നടന്നിരുന്നുവെങ്കിലും അവസാന നിമിഷം ഒറ്റയ്ക്ക് മത്സരിക്കാമെന്ന തീരുമാനത്തിലേക്ക് ഇരു പാർട്ടികളും എത്തിച്ചേരുകയായിരുന്നു. 

പ്രചാരണച്ചൂട് ഏറിവരുമ്പോൾ ഇരു പാർട്ടികളും പഴയ ചങ്ങാത്തം ഓർമയേയില്ല എന്ന മട്ടിലേക്ക് എത്തിയിരുന്നു. നവീൻ പട്നായികിന്റെ പിൻഗാമിയെന്ന് ‘പറയപ്പെടുന്ന’ വി കെ പാണ്ഡ്യനെ മുൻനിർത്തി ബിജെപി പ്രാദേശികവാദത്തിന്റെ കരുക്കൾ കൂടി നീക്കിയതോടെ പ്രചാരണം കൊഴുക്കുകയായിരുന്നു. 2019ൽ ഒഡീഷയിൽ ബിജെഡി തന്നെയാണ് കരുത്ത് തെളിയിച്ചത്. പക്ഷെ 2014ലേത് പോലെയൊരു മുന്നേറ്റം ഉണ്ടായില്ല. അന്ന് 42.8 ശതമാനം വോട്ടുകളോടെ 12 പേരെ ലോക്സഭയിലേക്കയച്ച് ബിജെഡി മുൻപിൽ നിന്നപ്പോൾ ബിജെപി എട്ടു സീറ്റുകളും 38.4 വോട്ടുകളും സ്വന്തമാക്കി. കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചത് ഒരു സീറ്റില്‍ മാത്രമായിരുന്നു. 13.4 ശതമാനം വോട്ടുകളാണ് ബിജെപി നേടിയത്.

Be the first to comment

Leave a Reply

Your email address will not be published.


*