സല്‍മാന്‍ ഖാൻ്റെ വീടിനുനേരെ വെടിവെപ്പ് നടത്തിയ കേസിലെ പ്രതികളിലൊരാള്‍ പോലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാൻ്റെ വീടിനുനേരെ വെടിവെപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ പോലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു. മുംബൈയിലെ സല്‍മാന്‍ ഖാൻ്റെ വീടിന് നേരെ വെടിയുതിര്‍ത്ത രണ്ട് അക്രമികള്‍ക്ക് ആയുധം നല്‍കിയ മുപ്പത്തിരണ്ടുകാരനായ അനൂജ് ഥാപ്പന്‍ എന്നയാളാണ് മരിച്ചത്. ശുചിമുറിയില്‍ കയറി പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ മുംബൈയിലെ ജിടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

ഏപ്രില്‍ 25 ന് പഞ്ചാബില്‍ നിന്ന് മറ്റൊരു പ്രതി സോനു സുഭാഷ് ചന്ദറിനൊപ്പമാണ് ഥാപ്പനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ വീടിന് നേരെ വെടിവെച്ച വിക്കി ഗുപ്ത, സാഗര്‍പാല്‍ എന്നിവരും കസ്റ്റഡിയിലാണ്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതികള്‍ പിടിയിലായത്. ബാന്ദ്രയിലെ താരത്തിൻ്റെ വീടായ ഗാലക്സി അപ്പാര്‍ട്ട്മെന്റിനുനേരേ ഏപ്രില്‍ 16 ഞായറാഴ്ച പുലര്‍ച്ചെ 4.55-ഓടെയായിരുന്നു വെടിവെപ്പ്. സംഭവം നടക്കുമ്പോള്‍ സല്‍മാന്‍ഖാന്‍ വീട്ടിലുണ്ടായിരുന്നെന്ന് മുംബൈ പോലീസ് പറഞ്ഞു. ബൈക്കിലെത്തിയ അക്രമികള്‍ മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു. അക്രമികള്‍ പള്ളിക്ക് സമീപം വാഹനം ഉപേക്ഷിച്ച് കുറച്ചുദൂരം നടന്ന് ഓട്ടോറിക്ഷയില്‍ ബാന്ദ്ര റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതും ദൃശ്യത്തിലുണ്ടായിരുന്നു. ഗാലക്സി അപ്പാര്‍ട്ട്മെന്റിലെ ആദ്യനിലയിലാണ് ഒരു ബുള്ളറ്റ് പതിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിരുന്നില്ല.

സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം, ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയി സാമൂഹ്യ മാധ്യമങ്ങളിലൂടെ വെടിവയ്പ്പിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഇത് ‘ട്രെയിലര്‍’ മാത്രമാണെനന്നായിരുന്നു അന്‍മോല്‍ ബിഷ്ണോയിയുടെ മുന്നറിയിപ്പ്. ഗുണ്ടാസംഘങ്ങളായ ലോറന്‍സ് ബിഷ്ണോയിയുടെയും ഗോള്‍ഡി ബ്രാറിൻ്റെയും ഭീഷണിയെത്തുടര്‍ന്ന് 2022 നവംബര്‍ മുതല്‍ സല്‍മാന്‍ ഖാൻ്റെ സുരക്ഷാ നിലവാരം വൈ-പ്ലസിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. ഒരു വ്യക്തിഗത തോക്ക് കൈവശം വയ്ക്കാനും സല്‍മാന്‍ ഖാന് അധികാരമുണ്ട്. സുരക്ഷ വര്‍ധിപ്പിക്കുന്നതിൻ്റെ ഭാഗമായി പ്രത്യേക ബുള്ളറ്റ് പ്രൂഫ് വാഹനവും സല്‍മാന്‍ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം പഞ്ചാബ് ആസ്ഥാനമായിട്ടുള്ള ലോറന്‍സ് ബിഷ്‌ണോയി ഗ്യാങ്ങില്‍ നിന്നും വധഭീഷണി ലഭിച്ചതുമുതല്‍ പന്‍വേല്‍ വസതിയിലാണ് സല്‍മാന്‍ താമസിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*