കോഴിക്കോട് എൻഐടിയിൽ ഇന്നു മുതൽ ഓൺലൈൻ ക്ലാസ്

ക്യാമ്പസിലെ ഹോസ്റ്റൽ സമയം പുനഃക്രമീകരിച്ച അധികൃതരുടെ നടപടിക്കെതിരെ വിദ്യാര്‍ഥി പ്രതിഷേധം തുടരുന്നതിനിടെ കോഴിക്കോട് എൻഐടിയിൽ ക്ലാസുകള്‍ ഓൺ ലൈനാക്കി ചുരുക്കി. ഇന്നുമുതല്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കും എന്ന് എൻഐടി സര്‍ക്കുലറില്‍ അറിയിച്ചു. മാർച്ച് 23 മുതൽ ഏപ്രിൽ 5വരെയാണ് നിലവിൽ ഓൺലൈൻ ക്ലാസുകൾ നടത്തുമെന്ന് അറിയിപ്പ് നൽകിയിട്ടുള്ളത്. ശേഷം റഗുലർ ക്ലാസുകൾ ആരംഭിക്കുമെന്നും ഏപ്രിൽ 17ന് വർഷാവസാന സെമസ്റ്റർ പരീക്ഷ നടക്കുമെന്നും നോട്ടീസിൽ പറയുന്നു.

ബിടെക് ബി ആർക്ക് പോലുള്ള ബിരുദ കോഴ്സുകളിലുള്ള വിദ്യാർത്ഥികൾക്കാണ് ഇപ്പോൾ ഓൺലൈൻ ക്ലാസ് ഏർപ്പെടുത്തിയിരിക്കുന്നത്. പിജി പിഎച്ച്ഡി വിദ്യാർഥികൾക്ക് നിലവിലുള്ളതുപോലെ തന്നെ ഓഫ്‌ലൈനായി തുടരാമെന്നും അക്കാഡമിക് ഡീന്‍ പുറത്തിറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു. എന്നാല്‍, എന്‍ഐടി ക്യാമ്പസിലെ രാത്രികാല നിയന്ത്രണങ്ങൾക്കെതിരെ നടക്കുന്ന നിലവിലെ സമരം പൊളിക്കാനാണ് ക്ലാസ് ഓൺലൈൻ ആക്കിയതെന്നാണ് വിദ്യാർഥികളുടെ ആരോപണം. 

വിദ്യാർത്ഥികൾക്ക് രാത്രി കർഫ്യു ഏർപ്പെടുത്തിയതിന് പുറമെ ഇനി മുതൽ എല്ലാവർക്കും ഐഡി കാർഡും നിർബന്ധമാകുന്നതുള്‍പ്പെടെയുള്ള നീക്കങ്ങളും അണിയറയില്‍ പുരോഗമിക്കുന്നതായും വിദ്യാര്‍ഥികള്‍  പ്രതികരിച്ചു. രാത്രി 12 മണിക്കുള്ളിൽ വിദ്യാർഥികൾ ഹോസ്റ്റലുകളിൽ കയറണമെന്നും, ക്യാമ്പസ്സിനകത്ത് രാത്രി സഞ്ചാരം അനുവദിക്കില്ലെന്നും അറിയിച്ചുകൊണ്ടുള്ള ഇ-മെയിൽ കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചത്. 

രാത്രികളിൽ കാന്റീനുകൾ പ്രവർത്തിക്കില്ലെന്നും നോട്ടീസിൽ പറയുന്നു. ഇതിന് വിചിത്രമായ കാരണങ്ങളും എൻഐടി അധികൃതർ പറഞ്ഞിരുന്നു. അർധരാത്രി ഭക്ഷണം കഴിക്കുന്നതും ഉറക്കമില്ലാതിരിക്കുന്നതും വിദ്യാർത്ഥികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന ന്യായമാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന് മുന്നോട്ടു വച്ചത്. ജനുവരി മാസത്തിൽ വിദ്യാർഥികൾ ക്യാമ്പസ്സിൽ നടത്തിയ സമരത്തിലുള്ള പ്രതികാരനടപടിയാണിത് എന്നാണ് വിദ്യാർത്ഥികളുടെ പക്ഷം. 

വൈശാഖ് എന്ന വിദ്യാർത്ഥിയെ അനിശ്ചിത കാലത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ചായിരുന്നു സമരം. രാമക്ഷേത്ര പ്രതിഷ്ഠ നടന്ന ജനുവരി 22ന്റെ തലേ ദിവസം ജനുവരി 21ന് ക്യാമ്പസ്സിലെ സയൻസ് ആൻഡ് സ്പിരിച്വാലിറ്റി ക്ലബ് നടത്തിയ ആഘോഷപരിപാടിയിൽ പ്രതിഷേധിച്ചതിനാണ് ദളിത് വിദ്യാർത്ഥിയായ വൈശാഖിനെതിരെ നടപടിയെടുത്തത്. ‘ഇന്ത്യ രാമരാജ്യമല്ല’ എന്ന പ്ലക്കാർഡുമായാണ് വൈശാഖ് പ്രതിഷേധിച്ചത്.

വൈശാഖിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിയ സമരം ഏറെ ശ്രദ്ധിക്കപ്പെടുകയും, നടപടി പിൻവലിക്കാൻ അധികൃതർ നിർബന്ധിതരാവുകയുമായിരുന്നു. അതിനു ശേഷവും ക്യാമ്പസ് വിവാദങ്ങളിൽ ഇടം പിടിച്ചു. എൻഐടി അധ്യാപിക ഷൈജ ആണ്ടവൻ ഗാന്ധി ഘാതകനായ ഗോഡ്‌സെയെ കുറിച്ച് നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് വഴിവച്ചത്. “ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സെയിൽ അഭിമാനമുണ്ട്” എന്നായിരുന്നു ഷൈജ ആണ്ടവന്റെ പ്രസ്താവന. അധ്യാപികയ്‌ക്കെതിരെ കലാപാഹ്വാനത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*