പ്രിയ കുഞ്ഞൂഞ്ഞിന് വിട ചൊല്ലി കേരളം

അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. മൂന്നു ദിവസമായി കേരളത്തെയാകെ സങ്കടക്കടലിലാഴ്ത്തിയ പൊതുദർശനങ്ങൾക്കും സുദീർഘമായ വിലാപയാത്രയ്ക്കുമൊടുവിൽ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പ്രത്യേകം തയാറാക്കിയ കല്ലറയിൽ കേരളത്തിന്റെ പ്രിയ നേതാവിന് അന്ത്യവിശ്രമം. 

ആയിരക്കണക്കിന് ആളുകളുടെ പരാതികൾക്ക് പരിഹാരം കണ്ട തറവാട്ടു വീട്ടിലും നിർമാണത്തിലിരിക്കുന്ന പുതിയ  വീട്ടിലും പൊതുദർശനവും പ്രാർഥനയും കഴിഞ്ഞശേഷമാണ് പള്ളിയിലേക്കുള്ള വിലാപ യാത്ര ആരംഭിച്ചത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ ഉള്ളവർ വിലാപ യാത്രയിൽ പങ്കെടുത്തു. തൊണ്ടയിടറുന്ന മുദ്രാവാക്യം വിളികൾക്കിടയിലൂടെയും വിലാപഗാനത്തിന്റെ അകമ്പടിയോടെയും പുതുപ്പള്ളി പള്ളിയിലെത്തിച്ച മൃതദേഹത്തിൽ, അദ്ദേഹത്തിന്റെ മരണത്തിന്റെ മൂന്നാം ദിനം രാത്രി വൈകിയും അന്ത്യാഞ്ജലി അർപ്പിച്ചത് നൂറുകണക്കിന് ആളുകളാണ്.

പ്രിയനേതാവിന്റെ മൃതദേഹം കല്ലറയിൽ വയ്ക്കുമ്പോഴും പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി സജീവമായിരുന്നു. ജനങ്ങൾക്കൊപ്പം നിൽക്കുന്ന നേതാവിനെ കാലമെത്ര കഴിഞ്ഞാലും ജനം മറക്കില്ലെന്നതിന് കാലം സാക്ഷിയാവുന്നതായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വിടവാങ്ങല്‍. 

Be the first to comment

Leave a Reply

Your email address will not be published.


*