ലഹരിക്കെതിരേ ഓപറേഷന്‍ ഡി ഹണ്ട്; പിടിയിലായത് 244 പേര്‍

സംസ്ഥാന വ്യാപകമായി ലഹരി വേട്ട നടത്തി പോലീസ്. ഓപറേഷന്‍ ഡി ഹണ്ട് എന്ന പേരിട്ടിരിക്കുന്ന നടപടിയില്‍ ഇതുവരെ പിടിയിലായത് 244 പേര്‍. സംസ്ഥാന വ്യാപകമായി ഇന്നലെ നടത്തിയ പരിശോധനയില്‍ മാത്രമാണ് ഇത്രയും പേരെ കസ്റ്റഡിയിലെടുത്തത്. നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 246 കേസുകൾ രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം റേഞ്ചിൽ മാത്രം 49 കേസുകളാണ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം റൂറലിൽ എട്ട് പേരെയും റേഞ്ചിൽ 48 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഹരിക്കേസിൽ ഉൾപ്പെട്ട 38 പേരെ കരുതൽ തടവിൽ വയ്ക്കാനും ശുപാർശ ചെയ്തിട്ടുണ്ട്.

രാജ്യാന്തര വിപണിയിൽ ലക്ഷക്കണക്കിന് വിലമതിക്കുന്ന മാരക മയക്കുമരുന്നുകളായ എംഡിഎംഎയും ഹാഷിഷ് ഓയിലും ബ്രൗൺ ഷു​ഗറും അടക്കമുളളവയാണ് ഇവരിൽ നിന്നും അന്വേഷണസംഘം പിടിച്ചെടുത്തത്. ക്രമസമാധാന പാലന വിഭാ​ഗം പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ എംആർ അജിത് കുമാർ ഐപിഎസിന്റെ പ്രത്യേക നിർദേശപ്രകാരമാണ് ഓപ്പറേഷൻ ഡി ഹണ്ട് സംഘടിപ്പിച്ചത്. സംഘത്തിൽ, സംസ്ഥാനത്തെ എല്ലാ സോണില്‍ നിന്നുളള ഐജിമാരും റേഞ്ച് ഡിഐജിമാരും ജില്ലാ പോലീസ് മേധാവിമാരും പങ്കെടുക്കുകയുണ്ടായി.

മയക്ക് മരുന്ന് വിപണനത്തിൽ ഏർപ്പെടുന്നതായി സംശയിക്കുന്നവരെക്കുറിച്ച് മുൻ കൂട്ടി രഹസ്യവിവരങ്ങൾ ശേഖരിച്ച ശേഷമാണ് റെയ്ഡ് നടത്തിയത്. സംശയിക്കുന്നവരുടെ ലിസ്റ്റിൽ ഇടംപിടിച്ചവരെ അന്വേഷണ സംഘം നിരീക്ഷിച്ചു വരികയായിരുന്നു. ഇവർ മയക്ക് മരുന്ന് ഉൽപ്പന്നങ്ങൾ സൂക്ഷിക്കാൻ സാധ്യതയുളള ഇടങ്ങളിലാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാ​ഗമായുളള പരിശോധനകളും തുടർന്നുളള നിയമ നടപടികളും ഇനിയും ഉണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*