മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തൃശൂർ പൂരം കലക്കലിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് വിഡി സതീശൻ വിമർശിച്ചു. എഡിജിപി എംആർ അജിത് കുമാറാണ് പൂരം കലക്കാൻ പ്ലാനിട്ടതെന്ന് വിഡി സതീശൻ‌ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതെന്ന് പ്രതിപ​ക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞിട്ടാണ് എഡിജിപി ആർഎസ്എസ് നേതാക്കളാണ് കണ്ടത്. മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി . അദ്ദേഹം തന്നെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അജിത് കുമാർ തന്നെയാണ് അന്വേഷിക്കുന്നത്. വീണിടത്ത് കിടന്ന് ഉരുളുന്ന പരിപാടിയാണ് സർക്കാർ ചെയ്തതെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. മന്ത്രിമാർക്ക് പോലും വരാൻ പറ്റാത്ത സ്ഥലത്തേക്കാണ് സുരേഷ് ഗോപി എത്തിയതെന്നും എന്തിനാണ് ആംബുലൻസിൽ സുരേഷ് ​ഗോപി അവിടേക്ക് എത്തിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സഹായിക്കാം എന്ന് ഉറപ്പ് നൽകിയാണ് എഡ‍ിജിപി ആദ്യം ആർഎസ്എസ് നേതാക്കളെ കണ്ടതെന്നും അത് പ്രവർത്തിക്കുകയാണ് പൂരകലക്കലിൽ എഡിജിപി ചെയ്തതെന്ന് വിഡി സതീശൻ ആരോപിച്ചു. അജിത് കുമാർ പൂരം കലക്കിയ ദിവസം സ്ഥലത്ത് ഉണ്ടായിരുന്നതായി പറയുന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് മുഖ്യമന്ത്രി കണ്ടിട്ടുണ്ട്. അദ്ദേഹം ഒന്നും അറിഞ്ഞിട്ടില്ലെങ്കിൽ ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്ന് സതീശൻ പറഞ്ഞു.

അന്വേഷണം വൈകിപ്പിച്ചത് മുഖ്യമന്ത്രിയാണെന്ന് വിഡി സതീശൻ ആരോപിച്ചു. ഇപ്പോഴത്തെ അന്വേഷണം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് അദ്ദേഹം പറഞ്ഞു. പിവി അൻവറിന്റെ ആരോപണങ്ങളിൽ പകുതി മാത്രമേ അന്വേഷിക്കുന്നുള്ളൂ. എന്തൊരു പ്രഹസനമാണ് മുഖ്യമന്ത്രിയെന്നാണ് ചോദിക്കാനുള്ളതെന്ന് വിഡി സതീശൻ പറഞ്ഞു. പാർട്ടിയും സർക്കാരും പ്രതിരോധത്തിലായതോടെയാണ് എഡിജിപിക്കെതിരെ അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം പിവി അൻവറിനെ കോൺഗ്രസിൽ എടുക്കുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്ന് വിഡി സതീശൻ വ്യക്തമാക്കി. യുഡിഎഫും ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബലാത്സം​ഗ കേസിൽ അറസ്റ്റിലായ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് വിഡി സതീശൻ‌ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ സമരം പരിപാടിയുമായി മുന്നോട്ടുപോകും. സർക്കാറിന് വേണ്ടപെട്ടവർക്ക് എതിരെയുള്ള ഭാഗങ്ങൾ ഒഴിവാക്കിയാണ് ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വിട്ടതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*