സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം : ലൈം​ഗികാതിക്രമ ആരോപണത്തിൽ സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹം നല്ല സിനിമാക്കാരനാണെന്ന സജി ചെറിയാന്റെ പരാമർശത്തോട് യോജിക്കുന്നു. ഒരു സ്നേഹിതനെന്ന നിലയിൽ അദ്ദേഹം രാജിവെക്കണമെന്നതാണ് അഭ്യർത്ഥന.

സർക്കാർ വേട്ടക്കാർക്ക് വഴങ്ങിക്കൊടുത്തിരിക്കുകയാണ്. നിയമാനുസൃതമായ ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്തിയ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഈ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും വി ഡി സതീശൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴത്തിവെക്കുകയും വേട്ടക്കാരെ ന്യായീകരിക്കുകയും കൃത്രിമം കാണിച്ച് പ്രസിദ്ധീകരിക്കുകയും ഇരയെ തള്ളിപ്പറയുകയും ചെയ്ത സജി ചെറിയാൻ ഈ സ്ഥാനം ഒഴിയുന്നതായിരിക്കും നല്ലത്.

അദ്ദേഹം നിയമപ്രകാരമായ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടി. വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് പുറമെ റിപ്പോർട്ടിൽ തിരുത്തലുകൾ വരുത്തി പ്രസിദ്ധീകരിച്ച് കൃത്രിമം കാണിച്ചുവെന്നും അദ്ദേഹം പറ‍ഞ്ഞു.

റിപ്പോർട്ടിന്മേൽ അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യം. വനിത പൊലീസ് ഉദ്യോ​ഗസ്ഥയുടെ നേതൃത്വത്തിൽ ശക്തമായ അന്വേഷണം നടത്തണം. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തി കോൺക്ലേവ് നടത്തുമെന്ന നാടകം വേണ്ടെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. സോളാർ കേസിൽ സിബിഐ വെറുതെ വിട്ടില്ലേ, കേസെടുത്തത് വെറുതെയായില്ലേ എന്ന് സജി ചെറിയാൻ പറഞ്ഞു.

സർക്കാർ അന്വേഷണം പ്രഖ്യാപിച്ചപ്പോൾ ഉമ്മൻ ചാണ്ടിയുൾപ്പെടെ ഒരു നേതാവും തടസം നിന്നിട്ടില്ല. ആദ്യത്തെ അന്വേഷണ ഉദ്യോഗസ്ഥൻ തെളിവില്ലെന്നും കേസുമായി മുന്നോട്ടു പോകാൻ സാധിക്കില്ലെന്നും പറഞ്ഞു. രണ്ടാമനും ഇതേ ഭിപ്രായം തന്നെ പറഞ്ഞു. മൂന്നാം ഉദ്യോ​ഗസ്ഥനും ഇത് തുടർന്നു. എന്നിട്ടും പിണറായി സർക്കാർ സിബിഐ അന്വേഷണത്തിന് വിട്ടു.

ഉമ്മൻചാണ്ടിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവില്ലെന്നും സിബിഐ കോടതിയിൽ റിപ്പോർട്ട് കൊടുത്തു. ഇന്ന് സജി ചെറിയാന്റെ പ്രതികരണത്തിലൂടെ എൽഡിഎഫ് സർക്കാർ ഉമ്മൻ ചാണ്ടിയെ വേട്ടയാടുകയായിരുന്നുവെന്ന് വ്യക്തമായെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*