ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും സിനിമ – സാംസ്ക്കാരിക വകുപ്പ് മന്ത്രിക്കുമാണ് കത്ത് നൽകിയിരിക്കുന്നത്. ഇരകള്‍ നല്‍കിയ മൊഴികളുടെയും സമര്‍പ്പിച്ച തെളിവുകളുടെയും അടിസ്ഥാനത്തില്‍ വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

എന്നാൽ കേസെടുക്കാനാകില്ലെന്ന സർക്കാർ നിലപാടിനെ ന്യായീകരിക്കുകയാണ് മുൻ മന്ത്രി എ കെ ബാലൻ. മലയാള സിനിമാ മേഖലയിലെ പുഴുക്കുത്തുകളെ കണ്ടുപിടിച്ച് നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ശക്തമായ നിലപാടാണ് സർക്കാർ എടുക്കുന്നതെന്ന് എ കെ ബാലൻ പറഞ്ഞു. ഹൈക്കോടതി പരാമർശം അതിന് കൂടുതൽ സഹായകരമാകും. പ്രശ്നപരിഹാരത്തിന് ഹൈക്കോടതിയുടെ ‌ഇടപെടൽ ആവശ്യമായിരുന്നു. സർക്കാരിന്റെ ഇച്ഛാശക്തികൊണ്ടാണ് ഹേമ കമ്മിറ്റിയെ നിയമിച്ചതെന്നും എ കെ ബാലൻ പറഞ്ഞു.

കോടതിയുടെ ഇടപെടൽ, പരാതിക്കാരുടെ ഇടപെടൽ, സർക്കാറിന്റെ സമീപനം എന്നിങ്ങനെ മൂന്ന് ഘടകങ്ങൾ ഒരുമിച്ചാലെ പരിഹാരം കാണാൻ കഴിയൂ. ഇത് മൂന്നും ഒരുമിച്ച് ചേർന്നാലേ യഥാർത്ഥത്തിലുള്ള കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ കഴിയൂ. റിപ്പോർട്ടിന്റെ ഭാ​ഗമായി എഫ്ഐആർ ഇടാനാകില്ല. മൊഴികളെ അടിസ്ഥാനമാക്കി കേസെടുക്കാൻ പാടില്ല എന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുക്കാൻ സർക്കാരിനാകില്ല. ഉമ്മൻചാണ്ടിക്കേസിൽ ഇത് വ്യക്തമാക്കിയിരുന്നു. പൊലീസിന്റെ അന്വേഷണത്തിന്റെ ഭാ​ഗമായി മാത്രമേ കേസെടുക്കാനാകൂ.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം സമർപ്പിക്കാൻ തയ്യാറെന്ന് മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. റിപ്പോർട്ട് ഗൗരവമുള്ളതാണ് എന്നുള്ളതിൽ സർക്കാറിന് തർക്കമില്ല. ഹൈക്കോടതി പറഞ്ഞത് അനുസരിക്കാൻ സർക്കാർ തയ്യാറാണ്. സർക്കാർ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതിയുമായി വരേണ്ടത് അനിവാര്യമല്ലെന്നാണ് വിഷയത്തിൽ ഹൈക്കോടതി നിർദ്ദേശം. വിഷയത്തില്‍ നേരിട്ട് അന്വേഷണം സാധ്യമാണോയെന്ന് സർക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു. അന്വേഷണത്തിന് പരാതിയുമായി ഇരകൾ മുന്നോട്ടുവരേണ്ട ആവശ്യമില്ലെന്നും ഹേമ കമ്മിറ്റിയിലെ വിഷയങ്ങൾ സമൂഹത്തെ ബാധിക്കുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

റിപ്പോർട്ടിലുള്ളത് ഗൗരവതരമായ കാര്യങ്ങളെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ഇരകളുടെ മൊഴികളും ഡിജിറ്റൽ തെളിവുകളും അടക്കം പൂർണ്ണ റിപ്പോർട്ട് നൽകണം. റിപ്പോർട്ട് മുദ്രവെച്ച കവറിൽ നൽകണം. റിപ്പോർട്ടിലെ ഉള്ളടക്കത്തിൽ സ്വകാര്യത ഉറപ്പാക്കുമെന്നും കോടതി വ്യക്താക്കി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*