സ്ത്രീകളില്‍ കൂടുന്ന അണ്ഡാശയ അര്‍ബുദം ; അറിയാം കാരണങ്ങള്‍

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്ത്രീകളിലെ അണ്ഡാശയ അര്‍ബുദ കേസുകളില്‍ ക്രമാനുഗതമായ വര്‍ധനയാണ് കാണിക്കുന്നത്. ഇത് ലോകമെമ്പാടുമുള്ള ഗവേഷകരിലും ആരോഗ്യപ്രവര്‍ത്തകരിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതിന്‌റെ വ്യാപനം തടയേണ്ടതും ആവ്യമായ പ്രതിരോധ നടപടികള്‍ ശക്തമാക്കേണ്ടതും ഇത്തരുണത്തില്‍ ഏറെ ആവശ്യമായി വന്നിരിക്കുകയാണ്. സെര്‍വിക്കല്‍ കാന്‍സര്‍ പോലെയല്ല, അണ്ഡാശയ അര്‍ബുദത്തിന് രോഗനിര്‍ണയ പരിശോധനകളുടെ അപര്യാപ്തതയുണ്ട്. അതുകൊണ്ടുതന്നെ അണ്ഡാശയ അര്‍ബുദ ചികിത്സ ഏറെ വെല്ലുവിളി നേരിടുകയും നിരവധി മരണങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.

ഹോര്‍മോണുകളില്‍ വരുന്ന മാറ്റങ്ങളാണ് അണ്ഡാശയ അര്‍ബുദത്തിന്‌റെ പ്രധാന കാരണം. ആര്‍ത്തവത്തിന്‌റെ തുടക്കത്തിലോ ആര്‍ത്തവവിരാമം വൈകുന്നതോ ഈസ്ട്രജന്‌റെയും മറ്റ് ഹോര്‍മോണുകളുടെയും ദീര്‍ഘകാല സമ്പര്‍ക്കത്തിന് കാരണമാകുകയും ഇത് അണ്ഡാശയ അര്‍ബുദത്തിലേക്ക് നയിക്കുകയും ചെയ്യും. വിഷവസ്തുക്കളും അണ്ഡാശയ അര്‍ബുദം വികസിക്കുന്നതിനു കാരണമാകുന്നു. ടാല്‍കം പൗഡര്‍, ആസ്ബസ്‌റ്റോസ്, ചില കീടനാശിനികള്‍ എന്നിവയുമായുള്ള ദീര്‍ഘകാല സമ്പര്‍ക്കം അണ്ഡാശയ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നതായി ചില പഠനങ്ങള്‍ പറയുന്നു.

ആരോഗ്യ പരിരക്ഷയെക്കുറിച്ചുള്ള അറിവും അണ്ഡാശയ അര്‍ബുദ ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധവും ഉള്‍പ്പെടെയുള്ള സാമൂഹിക സാമ്പത്തിക ഘടകങ്ങള്‍ രോഗം നേരത്തേ കണ്ടെത്തുന്നതിലും ചികിത്സിക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കുന്നു. പിന്നാക്ക പശ്ചാത്തലത്തില്‍ നിന്നോ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തില്‍ നിന്നോ ഉള്ള സ്ത്രീകള്‍ അണ്ഡാശയ അര്‍ബുദ പരിശോധനയിലും ചികിത്സയിലും കാലതാമസം വരുത്തുന്നുണ്ട്.

ഉയര്‍ന്ന അപകടസാധ്യതയുള്ളവര്‍ക്കായി രോഗനിര്‍ണയ രീതികള്‍ നടപ്പാക്കുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് അര്‍ബുദ പ്രതിരോധത്തില്‍ പ്രധാനമാണ്. മരണനിരക്ക് കുറയ്ക്കുന്നതിനായി പിആര്‍സിഎ ജീന്‍ മ്യൂട്ടേഷന്‍ ജനിതക പരിശോധന, പതിവായി പെല്‍വിക് പരിശോധന, അണ്ഡാശയ അര്‍ബുദ ലക്ഷണങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം എന്നിവ നടത്തേണ്ടത് അനിവാര്യമാണ്. അണ്ഡാശയ അര്‍ബുദത്തിന് കാരണമാകുന്ന ജനിതക, ഹോര്‍മോണ്‍ സംബന്ധമായ, പാരിസ്ഥിതിക, ജീവിതശൈലീ ഘടകങ്ങള്‍ തിരിച്ചറിയുകയും ആവശ്യമായ പ്രതിരോധ മാര്‍ഗങ്ങളിലൂടെ രോഗം തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയും വേണം.

 

Be the first to comment

Leave a Reply

Your email address will not be published.


*