സർക്കാരിൽ നിന്ന് ധനസഹായം വേണമെന്ന ആവശ്യവുമായി ബോട്ട് ഉടമ

മലപ്പുറം: സർക്കാരിൽ നിന്ന് ധനസഹായം വേണമെന്ന ആവശ്യവുമായി പൊന്നാനിയിൽ കപ്പലിടിച്ച്‌ തകർന്ന ബോട്ട് ഉടമ നൈനാർ. വൃക്ക രോഗ ബാധിതനായ തനിക്ക് ഏക ആശ്രയമായിരുന്നു ബോട്ട്. അപകടത്തിൽ ബോട്ട് പൂർണമായും തകർന്നതോടെ വരുമാനം നിലച്ചുവെന്നും നൈനാർ  പറഞ്ഞു.

എട്ടുവർഷമായി മത്സ്യബന്ധനത്തിന് പോയിരുന്ന ബോട്ടായിരുന്നു. അപകടത്തിൽ മരിച്ചവർ ഏഴു വർഷമായി ബോട്ടിൽ പ്രവർത്തിച്ചിരുന്നവരാണ്. അവരുടെ കുടുംബത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. പരിക്കേറ്റവരും പാവപ്പെട്ടവരാണ്. അപകടം നടന്ന ദിവസം ഒരു ലക്ഷത്തോളം രൂപയുടെ മത്സ്യം പിടിച്ചിരുന്നു. അപകടത്തിൽ അതെല്ലാം നഷ്ടമായി. അതിനാൽ സർക്കാർ കണ്ണ് തുറക്കണമെന്നും നൈനാ‍ർ ആവശ്യപ്പെട്ടു.

ഇതിനിടെ ബോട്ടപകടത്തെ കുറിച്ച് അന്വേഷിക്കാൻ ഉന്നത ഉദ്യോഗസ്ഥർ പൊന്നാനിയിൽ എത്തും. ഡയറക്ടർ ഓഫ് ജനറൽ ഷിപ്പിംഗിലെയും മെർക്കന്റൈൽ മറൈൻ വിഭാഗത്തിലെയും ഉദ്യോഗസ്ഥരാണ് പൊന്നാനിയിൽ എത്തുക. അപകടത്തിൽ മരിച്ചവർക്കുള്ള ഇൻഷുറൻസ് സഹായം നൽകുന്നതിനായി കപ്പൽ ഇൻഷുറൻസ് സർവേയറും എത്തും. പൊന്നാനി സ്വദേശികളായ സലാം (43) ഗഫൂര്‍ (45) എന്നിവരാണ് ബോട്ടപകടത്തിൽ മരിച്ചത്.

ആറ് പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. നാല് പേരെ രക്ഷപ്പെടുത്തി. രാത്രി ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. പൊന്നാനിയില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച പോയ ഇസ്ലാഹ് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ചാവക്കാട് മുനമ്പില്‍ നിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ബോട്ട് തകര്‍ന്നതോടെ രണ്ട് തൊഴിലാളികളെ കാണാതാവുകയായിരുന്നു. ഇടക്കഴിയൂര്‍ ഭാഗത്തുനിന്ന് പടിഞ്ഞാറ് കടലില്‍ നിന്നാണ് ഇവരുടെ മൃതദേഹം കിട്ടിയത്.

Be the first to comment

Leave a Reply

Your email address will not be published.


*