വേദനസംഹാരിയായ മെഫ്താല്‍ അലര്‍ജിക്കും കാന്‍സറിനും കാരണമാകാം; മുന്നറിയിപ്പുമായി ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന്‍

വേദനകള്‍ക്ക് ശമനം ലഭിക്കാന്‍ പലരും ആശ്രയിക്കുന്ന മരുന്നായിരുന്നു മെഫ്താല്‍. എന്നാല്‍ വേദനസംഹാരിയായി ഉപയോഗിക്കുന്ന മെഫ്താലിന്‌റെ ദോഷഫലങ്ങളെക്കുറിച്ച് അടുത്തിടെ ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഫാര്‍മകോവിജിലന്‍സ് പ്രോഗ്രാം ഓഫ് ഇന്ത്യ മരുന്നിന്റെ പ്രതികൂല പ്രതികരണങ്ങളെക്കുറിച്ച് നടത്തിയ പ്രാഥമിക വിശകലനത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. മെഫെനാമിക് ആഡിസ് മെഫ്താലില്‍ അടങ്ങിയിട്ടുണ്ടെന്നും ഇത് കടുത്ത അലര്‍ജി പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നുമായിരുന്നു ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന്‍ പറഞ്ഞത്.

മെഫ്താല്‍ കഴിക്കുമ്പോള്‍ ചിലരില്‍ പനിയും ശരീരത്തില്‍ തിണര്‍പ്പും ഉണ്ടാകാം. ആന്തരികാവയവങ്ങള്‍ക്കുതന്നെ തകരാറ് സംഭവിക്കാം. ദിവസവും കഴിക്കുന്നവരില്‍ ദഹനപ്രശ്‌നങ്ങളുണ്ടാകുകയും ദീര്‍ഘകാല ഉപയോഗം അള്‍സറും കാന്‍സറും ഉണ്ടാക്കാനുള്ള സാധ്യതയും പറയുന്നുണ്ട്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ മെഫ്താല്‍ ഒഴിവാക്കണമെന്നും ഗര്‍ഭിണികളും മുലയൂട്ടുന്നവരും ഈ മരുന്ന് കഴിക്കരുതെന്ന നിര്‍ദേശവുമുണ്ട്.

ബ്ലൂ ക്രോസ് ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിക്കുന്ന ഒരു നോണ്‍ സ്റ്റിറോയ്ഡ് ആന്റി ഇന്‍ഫ്‌ലമേറ്ററി മരുന്നാണ് മെഫ്താല്‍. ഡൈസൈക്ലോമിന്‍ ഹൈഡ്രോക്ലോറൈഡ്, മെഫെനാമിക് ആസിഡ് എന്നിവ 1:25 റേഷ്യോയില്‍ മെഫ്താലില്‍ അടങ്ങിയിരിക്കുന്നു. വെറുമൊരു വേദനസംഹാരി മാത്രമല്ല മെഫ്താല്‍. റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് രോഗികള്‍ക്കും ആര്‍ത്തവ വേദനയും നീര്‍വീക്കവും കുറയ്ക്കാനും മലബന്ധം അകറ്റാനും മറ്റു മരുന്നുകള്‍ക്കൊപ്പം മെഫ്താലും നിര്‍ദേശിക്കാറുണ്ട്.

അലര്‍ജി പ്രശ്‌നങ്ങള്‍ക്കും അവയവങ്ങളുടെ തകരാറിനും കാരണമാകാമെന്നു കണ്ടെത്തിയതുകൊണ്ടുതന്നെ ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഇവ വാങ്ങിക്കഴിക്കരുതെന്ന് ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*