പഴയിടത്ത് ദമ്പതികളെ കൊലപ്പെടുത്തിയ കേസ്; പ്രതി അരുണിന് വധശിക്ഷ

കോട്ടയം: പഴയിടത്തു ദമ്പതികളെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പഴയിടം ചൂരപ്പാടി അരുൺ ശശിക്ക് (39) വധശിക്ഷ. കേസിൽ ഇയാൾ കുറ്റക്കാരനാണെന്നു കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കോട്ടയം അഡീഷനൽ സെഷൻസ് കോടതി (2) ജഡ്ജി ജെ.നാസറാണു വിധി പറഞ്ഞത്. രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

സംരക്ഷിക്കേണ്ടയാൾ തന്നെ ക്രൂരമായ കൊലപാതകം നടത്തിയെന്ന് കോടതി നിരീക്ഷിച്ചു. 2013 ഓഗസ്റ്റ് 28നാണു ചിറക്കടവ് പഞ്ചായത്തിലെ പഴയിടത്ത് റിട്ട.പിഡബ്ല്യുഡി സൂപ്രണ്ട് പഴയിടം തീമ്പനാൽ (ചൂരപ്പാടിയിൽ) എൻ.ഭാസ്കരൻ നായർ (75), ഭാര്യ റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥ തങ്കമ്മ (69) എന്നിവരെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തങ്കമ്മയുടെ സഹോദരപുത്രനാണു പ്രതിയായ അരുൺ. കാർ വാങ്ങാൻ പണം കണ്ടെത്താനാണു പ്രതി കൊലപാതകം നടത്തിയതെന്നാണു പൊലീസ് കണ്ടെത്തൽ. പഴയിടം ഷാപ്പിന്റെ എതിർവശത്തുള്ള ഇരുനില വീടിന്റെ താഴത്തെ നിലയിൽ കോണിപ്പടിയുടെ സമീപത്താണു ദമ്പതികളുടെ മൃതദേഹങ്ങൾ കിടന്നിരുന്നത്. തലയ്ക്കു പിന്നിൽ ചുറ്റികകൊണ്ട് അടിച്ചതിനുശേഷം തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്.

 

Be the first to comment

Leave a Reply

Your email address will not be published.


*